
ഓളപ്പരപ്പില്‍ മാറ്റുരയ്ക്കാൻ ഒമ്പതു ചുണ്ടനുകള്‍; താഴത്തങ്ങാടി ചാമ്പ്യന്‍സ് ബോട്ട് ലീഗ് ഏഴിന്; ഒന്നാം സമ്മാനം അഞ്ചു ലക്ഷം
സ്വന്തം ലേഖിക
കോട്ടയം: ഏഴിനു നടക്കുന്ന താഴത്തങ്ങാടി ചാമ്പ്യന്‍സ് ബോട്ട് ലീഗില്‍ ഒമ്പതു ചുണ്ടന്‍ വള്ളങ്ങള്‍ മാറ്റുരയ്ക്കും. നെഹ്റു ട്രോഫി ജലോത്സവത്തില്‍ ആദ്യലീഡ് നേടിയ ചുണ്ടനുകളാണ് മത്സരിക്കുക.
ഉച്ചകഴിഞ്ഞ് രണ്ടു മുതലാണ് മത്സരങ്ങള്‍. ഒന്നാംസ്ഥാനത്തെത്തുന്നവര്‍ക്ക് അഞ്ചു ലക്ഷവും രണ്ടും മൂന്നും സ്ഥാനത്തെത്തുന്നവര്‍ക്ക് യഥാക്രമം മൂന്ന്, ഒരു ലക്ഷം രൂപയുമാണ് സമ്മാനം ലഭിക്കുക. മത്സരത്തില്‍ പങ്കെടുക്കുന്ന ചുണ്ടന്‍ വള്ളങ്ങള്‍ക്ക് നാലു ലക്ഷം രൂപ വീതം ബോണസ് ലഭിക്കും. സിബിഎല്ലിനൊപ്പം താഴത്തങ്ങാടി വള്ളംകളിയുടെ ഭാഗമായി കോട്ടയം വെസ്റ്റ് ക്ലബ്ബില്‍ രജിസ്റ്റര്‍ ചെയ്ത 19 ചെറുവള്ളങ്ങളുടെ മത്സരവും നടക്കും. ആദ്യ മൂന്ന് ഹീറ്റ്സ് മത്സരങ്ങള്‍ക്കു ശേഷമാണ് ചെറുവള്ളങ്ങളുടെ ഹീറ്റ്സ് മത്സരം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇടവേളയ്ക്കുശേഷം ചെറുവള്ളങ്ങളുടെ ലൂസേഴ്സ്, ഫൈനല്‍ മത്സരങ്ങള്‍ എന്നിവയും നടക്കും. തുടര്‍ന്നാണ് സിബിഎല്‍ ഫൈനല്‍ മത്സരം നടക്കുക. സഹകരണ-രജിസ്ട്രേഷന്‍ മന്ത്രി വി.എന്‍. വാസവന്‍ സിബിഎല്‍ ഉദ്ഘാടനം ചെയ്യും. വള്ളംകളിയുടെ തുടക്കത്തിലും ഇടവേളകളിലും ചങ്ങാടങ്ങളില്‍ കലാപരിപാടികളും അരങ്ങേറും.
നടുഭാഗം (ബോട്ട് ക്ലബ്: യുബിസി കൈനകരി), സെന്‍റ് പയസ് ടെന്‍ത് (നിരണം ബോട്ട് ക്ലബ്), വീയപുരം (പള്ളാത്തുരുത്തി ബോട്ട് ക്ലബ്), മഹാദേവികാട്ടില്‍ തെക്കേതില്‍ (പോലീസ് ബോട്ട് ക്ലബ്), നിരണം (കുമരകം എന്‍സിഡിസി ബോട്ട് ക്ലബ്), ചമ്പക്കുളം(കുമരകം ടൗണ്‍ ബോട്ട് ക്ലബ്), പായിപ്പാടന്‍ (കുമരകം ബോട്ട് ക്ലബ് ആന്‍ഡ് എസ്‌എഫ്ബിസി), കാരിച്ചാല്‍ (പുന്നമട ബോട്ട് ക്ലബ്), ആയാപറമ്പ് പാണ്ടി (വേമ്ബനാട് ബോട്ട് ക്ലബ്) എന്നീ ചുണ്ടനുകളാണ് താഴത്തങ്ങാടി സിബിഎല്ലില്‍ മാറ്റുരയ്ക്കുക.