ക്ഷേത്രോത്സവത്തിനിടെ എസ്‌ഐയുടെ തലയ്ക്കടിച്ച പ്രതികളെ പൊലീസ് പൊക്കി; വിട്ടുകിട്ടാന്‍ സ്റ്റേഷനില്‍ പ്രതിഷേധം; ഒടുവിൽ സംഭവിച്ചത്
സ്വന്തം ലേഖിക
മാന്നാര്‍: കുട്ടംപേരൂര്‍ കുന്നത്തൂര്‍ ശ്രീദുര്‍ഗ്ഗാ ദേവീക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന നാടന്‍പാട്ടിനിടെയുണ്ടായ സംഘര്‍ഷത്തിനിടെ എസ് ഐയുടെ തലയ്ക്ക് അടിയേറ്റ സംഭവത്തില്‍ പ്രതികളായ മൂന്ന് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു.
മാന്നാര്‍ കുട്ടപേരൂര്‍ കരിയില്‍ കിഴക്കേതില്‍ ജയേഷ് (24), കരിപ്പുറത്ത് വീട്ടില്‍ രോഹിത് ചന്ദ്രന്‍ (24), വിഷവര്‍ശ്ശേരിക്കര ആതിര ഭവനത്തില്‍ അരുണ്‍ (24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്റ്റേഷനിലെ എസ് ഐ പി ടി ബിജുക്കുട്ടനാണ് തലയ്ക്ക് അടിയേറ്റത്. പരിക്കേറ്റ എസ് ഐ പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
തിങ്കളാഴ്ച രാത്രി പത്തു മണിയോടടുത്താണ് സംഘര്‍ഷം ഉണ്ടായത്. സ്റ്റേജില്‍ നാട്ടുപാട്ട് നടക്കുമ്പോള്‍ സദസ്സില്‍ ഉണ്ടായിരുന്ന ഇരു വിഭാഗം ആളുകള്‍ തമ്മില്‍ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. ഈ സമയം ഇവിടെ ഉണ്ടായിരുന്ന ഇന്‍സ്പെക്ടര്‍ ജോസ് മാത്യു രണ്ടു കൂട്ടരേയും പിടിച്ചു മാറ്റുന്നതിനിടയില്‍ പ്രതികള്‍ ഒരാള്‍ ഇന്‍സ്പെക്ടറുടെ ഷര്‍ട്ടില്‍ ബലമായി പിടിച്ച് യൂണിഫോം വലിച്ചു കീറി. അപ്പോഴേക്കും എസ് ഐ ബിജുക്കുട്ടനും മറ്റു പോലീസുകാരും സ്ഥലത്തെത്തിയതോടെ തര്‍ക്കം പോലിസിനോടായി.
ഇതിനിടയിലാണ് ബിജുക്കുട്ടന് തലയ്ക്ക് അടിയേറ്റത്. തുടര്‍ന്ന് പൊലീസ് ജയേഷിനെയും രോഹിത്തിനെയും കസ്റ്റഡിയിലെടുത്തു. അരുണിനെ പിന്നീട് വീട്ടില്‍ നിന്നാണ് കസ്റ്റഡിയില്‍ എടുത്തത്. പ്രതികളെ റിമാന്‍ഡു ചെയ്തു.
പ്രതികളെ വിട്ടു കിട്ടാന്‍ ക്ഷേത്ര ഭരണസമിതി പ്രസിഡന്‍റ് സുനില്‍ ശ്രദ്ധേയം, മാവേലിബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനും സി പി എം നേതാവുമായ ബി കെ പ്രസാദ് എന്നിവരുടെ നേതൃത്വത്തില്‍ 25 ഓളം പേര്‍ രാത്രിയോടെ പൊലീസ് സ്റ്റേഷനില്‍ എത്തി.
കസ്റ്റഡിയിലെടുത്ത വരെ വിട്ടു കിട്ടണമെന്ന് ആവശ്യപ്പെട്ട് പൊലീസുമായി തര്‍ക്കിക്കുകയും ചെയ്തു. ഇതോടെ ചെങ്ങന്നൂര്‍ ഡി വൈ എസ് പി സ്ഥലത്തെത്തി.
പൊലീസ് ഇവരെ വിടാന്‍ തയ്യാറാകാഞ്ഞതിനെ തുടര്‍ന്ന് മുക്കാല്‍ മണിക്കൂറോളം കഴിഞ്ഞ് വന്നവര്‍ തിരിച്ചു പോയി. പൊലീസ് സ്റ്റേഷനില്‍ രാത്രിയില്‍ എത്തി ബഹളം ഉണ്ടാക്കിയതിന് ഈ നേതാക്കള്‍ അടക്കം 40 ഓളം പേരെ പ്രതിയാക്കി പൊലീസ് കേസെടുത്തിട്ടുണ്ട്.