സഹപ്രവര്‍ത്തകയോടുള്ള ശത്രുത സ്ഥലംമാറിപോയിട്ടും അടങ്ങിയില്ല; പൊതു ശൗചാലയങ്ങളില്‍ പോസ്റ്റര്‍ പതിച്ചത് സെക്സിന് അതീവ താത്പര്യമുള്ള യുവതി എന്ന നിലയില്‍; പത്തുദിവസത്തിനിടെ വന്നത് ആയിരത്തോളം ഫോണ്‍വിളികൾ; ശല്യം സഹിക്കവയ്യാതെ ആത്മഹത്യ ചെയ്യാനൊരുങ്ങി അധ്യാപികയും; കോളേജ് അധ്യാപകരുടെ കുടിപ്പകയുടെ കഥ ഇങ്ങനെ..
സ്വന്തം ലേഖകൻ
മംഗളൂരു: കോളേജ് അധ്യാപികയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തിൽ മുന്‍ സഹപ്രവര്‍ത്തകരായ
മൂന്ന് പേരെ പൊലീസ് അറസ്റ്റു ചെയ്തു.
മൂന്ന് പ്രതികള്‍ കൂടി അറസ്റ്റിലാകാനുണ്ടെന്നും പൊലീസ് അറിയിച്ചു. ബണ്ട്വാളിലെ സ്വകാര്യ കോളേജിലെ ലക്‌ചറര്‍ പ്രദീപ് പൂജാരി(36), കായികാധ്യാപകനായ താരാനാഥ് ബി.എസ്. ഷെട്ടി(32), കോളേജിലെ മറ്റൊരു ജീവനക്കാരനായ പ്രകാശ് ഷേണായ്(44) എന്നിവരാണ് അറസ്റ്റിലായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അറസ്റ്റിലായ മൂന്ന് പ്രതികളും ഈ അധ്യാപികയുടെ മുന്‍ സഹപ്രവര്‍ത്തകരാണ്. 58 കാരിയായ അധ്യാപികയെ അപകീര്‍ത്തിപ്പെടുത്താനായി സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ ഇവര്‍ പോസ്റ്ററുകള്‍ പതിച്ചതായും പൊലീസ് പറയുന്നു. അധ്യാപികയും പ്രതികളും നേരത്തെ ബണ്ട്വാളിലെ കോളേജില്‍ ഒരുമിച്ച് ജോലിചെയ്തിരുന്നു. നാലുവര്‍ഷം മുൻപ് അധ്യാപിക മംഗളൂരുവിലെ കോളേജിലേക്ക് ഡെപ്യൂട്ടേഷനില്‍ പോയി. കഴിഞ്ഞ ഡിസംബര്‍ മുതലാണ് പ്രതികള്‍ ഇവരെ ശല്യം ചെയ്‌ത് തുടങ്ങിയത്.
കന്നഡ എഴുത്തുകാരിയും ബണ്ട്വാള്‍ കോളേജില്‍ അസിസ്റ്റന്റ് പ്രൊഫസറുമായിരുന്ന 58 കാരിയെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയിലുള്ള കത്തുകളാണ് ആദ്യം വന്നത്. ഇത്തരം കത്തുകള്‍ പ്രതികള്‍ അയച്ചിരുന്നത് അധ്യാപികയുടെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമായിരുന്നു.
ഈ സംഭവത്തിന് പിന്നാലെ ഫെബ്രുവരി മുതല്‍ അധ്യാപികയുടെ ഫോണിലേക്ക് ലൈംഗികച്ചുവയോടെയുള്ള അജ്ഞാത ഫോണ്‍വിളികള്‍ വരാന്‍ തുടങ്ങി. ഇതോടെയാണ് ഇവര്‍ പൊലീസില്‍ പരാതി നല്‍കിയത്. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവത്തിന് പിന്നില്‍ മുന്‍ സഹപ്രവര്‍ത്തകരാണെന്ന് മനസിലായത്.
ഇവര്‍ അദ്ധ്യാപികയുടെ ഫോണ്‍നമ്പറും ഇ-മെയില്‍ വിലാസവും സഹിതം പലയിടത്തും പോസ്റ്ററുകള്‍ പതിക്കുകയായിരുന്നു. അശ്ലീലച്ചുവയുള്ള പോസ്റ്ററുകളിലെ ഫോണ്‍നമ്പര്‍ കണ്ടാണ് പലരും അധ്യാപികയെ വിളിച്ചിരുന്നത്. പത്തുദിവസത്തിനിടെ ഏകദേശം ആയിരത്തോളം ഫോണ്‍വിളികളാണ് ഇവര്‍ക്ക് വന്നത്.
ഉപദ്രവം രൂക്ഷമായതോടെ ഒരു വേള ജീവനൊടുക്കാന്‍ വരെ ഇവര്‍ ചിന്തിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു. എന്തിനുവേണ്ടിയാണ് ഇവര്‍ അദ്ധ്യാപികയെ അപകീര്‍ത്തിപ്പെടുത്തിയതെന്ന കാര്യം വ്യക്തമല്ലെന്നാണ് പൊലീസ് പറയുന്നത്. കേസില്‍ അന്വേഷണം തുടരുകയാണ്.