
ജീവിതം കോൺഗ്രസിന് വേണ്ടി മാറ്റിവെച്ച നേതാക്കന്മാരെ പൊതുമധ്യത്തിൽ അപമാനിക്കുന്ന ശൈലി കോൺഗ്രസ് സംസ്കാരത്തിന് യോജിച്ചതല്ലെന്ന് ടി സിദ്ദിഖ്. നിലവിൽ സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങളിൽ കടുത്ത അമർഷവും വേദനയും ഉണ്ട്. വിഡിയും കെസിയും ആർസിയുമെല്ലാം കോൺഗ്രസിന്റെ സമുന്നത നേതാക്കളാണ്. അവരുടെ യോജിച്ചുള്ള പ്രവർത്തനത്തിനുള്ള ഇടപെടലാണ് ഹൈക്കമാൻഡ് നടത്തുന്നതെന്നും ടി സിദ്ദിഖ് വ്യക്തമാക്കി. മുഖ്യമന്ത്രിപദം ഹൈക്കമാൻഡ് തീരുമാനിക്കും. സമൂഹമാധ്യമത്തിലും, പൊതു ഇടത്തിലും പരിധിവിട്ട് പെരുമാറുന്നു. ഒരു കോൺഗ്രസ് പ്രവർത്തകന് ചെയ്യാൻ സാധിക്കാത്ത തരത്തിൽ പരിധിവിടുന്നു. ഉമ്മൻചാണ്ടിയുടെ ഫ്ലക്സ് അടക്കം മോശമായ രീതിയിൽ വികൃതമാക്കി. ഇത് സങ്കടകരമാണെന്നും അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പിന് എല്ലാ നേതാക്കളുടെയും നേതൃത്വപരമായ പങ്കുണ്ടായിട്ടുണ്ട്. ഒറ്റ തിരിഞ്ഞുള്ള ഇകഴ്ത്തലും അപമാനിക്കലും അടിയന്തരമായി അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിഡി സതീശൻ ഇക്കാര്യം വ്യക്തമാക്കിയതിനു ശേഷവും ഇത് തുടരുന്നത് ഒരിക്കലും അംഗീകരിക്കാൻ ആവില്ല. കോൺഗ്രസ് പ്രവർത്തകർ സംയമനത്തോടെ ഈ പ്രശ്നം കൈകാര്യം ചെയ്യണം. അക്രമ, അധിക്ഷേപ പ്രയാണങ്ങൾ അവസാനിപ്പിക്കണം. കോൺഗ്രസ് സംസ്കാരത്തിന് വിയോജിച്ച സംസ്കാരങ്ങൾ നടക്കുന്നു എന്നുള്ളത് ഗൗരവത്തോടെ വീക്ഷിക്കണമെന്നും ടി സിദ്ദിഖ് കൂട്ടിച്ചേർത്തു.






