എസ്.ഐ സസ്‌പെൻഷനിലായിട്ട് ഒന്നര വർഷമായിട്ടും തിരിച്ചെടുക്കുന്നില്ല: ഗുരുതര കേസുകളിൽ പെട്ട് സസ്‌പെൻഷനിലായ ഐ.പി.എസുകാരെ ആറാം മാസം തിരിച്ചെടുക്കും; വിവേചനം സാധാ പോലീസുകാരോട് മാത്രം

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കൊല്ലം: സർക്കാർ ജീവനക്കാർ കേസിൽ പെട്ടാൽ പരമാവധി ആറുമാസത്തിനപ്പുറം സസ്‌പെൻഷനിൽ നിറുത്തരുതെന്നാണ് ചട്ടം. പക്ഷെ പോലീസിൽ അങ്ങനല്ല, കൊല്ലം ജില്ലയിലെ ഒരു എസ്.ഐ സസ്‌പെൻഷനിലായിട്ട് 17 മാസമായി. മദ്യപിച്ച് സ്വന്തം വാഹനം ഓടിച്ച് അപകടത്തിൽപ്പെട്ടുവെന്നാണ് കേസ്. മേലധികാരികളുടെ അനിഷ്ടക്കാരനായതിനാൽ സസ്‌പെൻഷൻ കാലാവധി അനന്തമായി നീളുകയാണ്. പോലീസ് ഡ്രൈവറെ എ.ഡി.ജി.പിയുടെ മകൾ തല്ലിയതിന്റെ വിവാദം കത്തി നിൽക്കെയാണ് കീഴുദ്യോഗസ്ഥർ അനുഭവിക്കുന്ന കൂടുതൽ ബുദ്ധിമുട്ടുകൾ പുറത്തു വരുന്നത്. ഡ്രൈവർക്കൊപ്പം മദ്യപിച്ച് ഔദ്യോഗികവാഹനത്തിൽ പാഞ്ഞതിന് സസ്‌പെൻഷനിലായ ഐ.ജിയെ ആറുമാസം കഴിഞ്ഞപ്പോൾ തന്നെ സർവീസിൽ തിരിച്ചെടുത്തു. സി.ബി.ഐ കേസിൽപെട്ട മറ്റൊരു ഉന്നത ഉദ്യോഗസ്ഥനെയും അടുത്തിടെ തിരിച്ചെടുത്തിരുന്നു. സർവ്വീസിൽ ഇന്നേവരെ മറ്റ് അച്ചടക്ക നടപടികളൊന്നും നേരിട്ടിട്ടില്ലാത്ത വ്യക്തിയാണ് എസ്.ഐ. സർവീസിൽ നിന്ന് വിരമിക്കാൻ ഇനി ഒരുവർഷം മാത്രം ശേഷിക്കുന്ന ഉദ്യോഗസ്ഥനെതിരെ പൊലീസ് മേലാളന്മാർ നടത്തുന്ന മനുഷ്യാവകാശ ലംഘനം പൊലീസ് സംഘടന പോലും കണ്ടില്ലെന്ന് നടിക്കുകയാണ്. നീതി കിട്ടിയില്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കുമെന്ന് എസ്.ഐ തേർഡ് ഐ ന്യൂസിനോട് പറഞ്ഞു.