ഫാത്തിമ തഹ്ലിയയെ ബി.ജെ.പിയിലേക്ക് ക്ഷണിച്ച് സുരേഷ് ഗോപി എംപി; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കാമെന്നും വാഗ്ദാനം; ലീഗ് വിട്ട് മറ്റൊരു പാര്‍ട്ടിയില്‍ പോകുന്ന കാര്യത്തില്‍ വിശദീകരണവുമായി ഫാത്തിമ

ഫാത്തിമ തഹ്ലിയയെ ബി.ജെ.പിയിലേക്ക് ക്ഷണിച്ച് സുരേഷ് ഗോപി എംപി; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കാമെന്നും വാഗ്ദാനം; ലീഗ് വിട്ട് മറ്റൊരു പാര്‍ട്ടിയില്‍ പോകുന്ന കാര്യത്തില്‍ വിശദീകരണവുമായി ഫാത്തിമ

സ്വന്തം ലേഖകന്‍

കോഴിക്കോട്: എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്റ് പദവിയില്‍ നിന്ന് ഒഴിവാക്കിയ അഡ്വ. ഫാത്തിമ തഹ്ലിയയെ ബി.ജെ.പിയിലേക്ക് ക്ഷണിച്ച് സുരേഷ് ഗോപി എംപി. ഫാത്തിമയെ ഫോണില്‍ വിളിച്ചാണ് സുരേഷ് ഗോപി ബി.ജെ.പിയിലേക്ക് സ്വാഗതം ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ചക്ക് അവസരം ഒരുക്കാമെന്നും സുരേഷ് ഗോപി വാഗ്ദാനം ചെയ്തു. എന്നാല്‍, മുസ്ലിം ലീഗ് വിട്ട് മറ്റൊരു പാര്‍ട്ടിയില്‍ ചേരാന്‍ ഒരുക്കമല്ലെന്നും അത്തരമൊരു ആലോചന പോലും നടക്കുന്നില്ലെന്നും ഫാത്തിമ വ്യക്തമാക്കി.

തുടര്‍ന്ന് സംസാരിച്ച സുരേഷ് ഗോപി, ബി.ജെ.പിയില്‍ ചേരുന്നില്ലെങ്കില്‍ പോലും എന്ത് ആവശ്യമുണ്ടെങ്കിലും തന്നെ വിളിക്കാന്‍ മടിക്കരുതെന്നും ഫാത്തിമയോട് പറഞ്ഞു. എം.എസ്.എഫ് സംസ്ഥാന പ്രവര്‍ത്തക സമിതി യോഗത്തില്‍ പ്രസിഡന്റ് പി.കെ നവാസ് അശ്ലീല പരാമര്‍ശം നടത്തിയെന്ന് കാണിച്ച് പരാതി നല്‍കിയ ഹരിത ഭാരവാഹികളെ പിന്തുണച്ചു കൊണ്ട് ഫാത്തിമ തഹ്ലിയ രംഗത്തെത്തിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹരിത നേതാക്കളെ പിന്തുണച്ച് വാര്‍ത്താ സമ്മേളനം നടത്തുകയും ചെയ്തു. ഇതേ തുടര്‍ന്ന് എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ഫാത്തിമയെ കഴിഞ്ഞ ദിവസം നീക്കുകയായിരുന്നു. ഫാത്തിമ കടുത്ത അച്ചടക്ക ലംഘനം നടത്തിയെന്നായിരുന്നു ലീഗിന്റെ പരാമര്‍ശം.