
ഡൽഹി: കായിക മേഖലയിലെ ശുചിത്വത്തെയും നൈതികതയെയും ചോദ്യം ചെയ്യുന്ന ആശങ്കാജനകമായ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
ലോക രാജ്യങ്ങളെ മറികടന്ന് നിരോധിത ഉത്തേജക മരുന്നുകളുടെ ഉപയോഗത്തില്‍ ഇന്ത്യ മുന്നിലെത്തിയെന്ന റിപ്പോർട്ട് വലിയ ചർച്ചയ്ക്കാണ് വഴി തുറന്നിരിക്കുന്നത്.
വേള്‍ഡ് അത്‌ലറ്റിക്‌സ് ഇന്റഗ്രിറ്റി യൂണിറ്റ് പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം, 2022 മുതല്‍ 2025 വരെയുള്ള കാലയളവില്‍ ഉത്തേജക ഔഷധ നിയമലംഘനങ്ങളില്‍ ഇന്ത്യ തുടർച്ചയായി ആദ്യ രണ്ട് സ്ഥാനങ്ങളില്‍ നിലനിന്നു.
വിലക്ക് ലഭിച്ച താരങ്ങളുടെ എണ്ണത്തില്‍ ഇന്ത്യ, കെനിയയെ പിന്നിലാക്കി ഒന്നാം സ്ഥാനത്തെത്തി.
നിലവില്‍ 148 ഇന്ത്യൻ താരങ്ങളാണ് വിവിധ നിരോധനങ്ങള്‍ നേരിടുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതോടെ ഉത്തേജക ഉപയോഗവുമായി ബന്ധപ്പെട്ട അപകട സൂചികയില്‍ ഇന്ത്യയെ കാറ്റഗറി ബി-യില്‍ നിന്ന് ഏറ്റവും അപകടസാധ്യതയുള്ള കാറ്റഗറി എ-യിലേക്ക് ഉയർത്തിയിട്ടുണ്ട്. റഷ്യ , ബെലാറസ് , എത്യോപ്യ തുടങ്ങിയ രാജ്യങ്ങള്‍ക്കൊപ്പമാണ് ഇപ്പോള്‍ ഇന്ത്യയും ഈ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.
ഇന്ത്യയിലെ കായിക സംഘടനകള്‍ക്കും ഇത് വലിയ വെല്ലുവിളിയാണ്. പ്രത്യേകിച്ച് അത്‌ലറ്റിക്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയും ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സിയും കൂടുതല്‍ ഉത്തരവാദിത്തത്തോടെ ഇടപെടേണ്ട സാഹചര്യമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
കായികരംഗത്തെ നേട്ടങ്ങള്‍ക്കൊപ്പം നൈതികതയും അത്രത്തോളം പ്രധാനമാണെന്ന് ഈ റിപ്പോർട്ട് ഓർമ്മിപ്പിക്കുന്നു. ഉത്തേജക ഉപയോഗം നിയന്ത്രിക്കാൻ കർശന നടപടികളും ബോധവത്കരണവും ഇല്ലെങ്കില്‍, രാജ്യത്തിന്റെ കായിക പ്രതിഛായയ്ക്ക് വലിയ തിരിച്ചടിയാകാനിടയുണ്ടെന്നാണ് വിലയിരുത്തല്‍.



