
സ്വന്തം ലേഖകൻ
കൊച്ചി: പാവപ്പെട്ടവൻ മദ്യപിച്ച് വണ്ടിയോടിച്ചാൽ പിടിച്ചു സ്റ്റേഷനിൽ നിർത്തി ഗരുഡൻ തൂക്കം തൂക്കുന്ന പൊലീസുകാർ, എസ്.പി മദ്യപിച്ച് പൂസായി വണ്ടിയിൽ മൂത്രമൊഴിക്കുകയും, വാളുവയ്ക്കുകയും ചെയ്തപ്പോൾ സല്യൂട്ടടിച്ച് കാവൽ നിന്നു. പെറ്റിയുടെ പേരിൽ റോഡിൽ നാട്ടുകാരെ തടഞ്ഞ് ഊതിക്കാൻ സാദാ പൊലീസുകാർക്ക് നിർദേശം കൊടുക്കുന്ന തോളിൽ അശോകസ്തംഭം തൂക്കിയ എസ്.പിയാണ് ഫിറ്റായി പാമ്പായി മാറിയത്.
കഴിഞ്ഞ മാസം 10ന് കോഴിക്കോട്–വയനാട് ജില്ലകളിലേക്കായി ചാർജെടുത്ത ക്രൈംബ്രാഞ്ച് എസ്.പിയാണ് മദ്യലഹരിയിൽ കീഴുദ്യോഗസ്ഥരെ വട്ടംകറക്കിയത്. എസ്.പി വരുന്നതറിഞ്ഞ് പൊലീസുകാർ ആഘോഷത്തോടെ സ്വാഗതപരിപാടികൾ ഒരുക്കിയിരുന്നു. എന്നാൽ, റെയിൽവെ സ്റ്റേഷനിൽ വന്നിറങ്ങിയ എസ്.പി നേരെ വണ്ടി വിട്ടത് പ്രദേശത്തെ മുന്തിയ ബാർ ഹോട്ടലിലേയ്ക്കാണ്. രണ്ടു ദിവസം ഹോട്ടലിൽ മുറിയെടുത്ത് മദ്യത്തിലാറാടിയ ശേഷമാണ് മേലുദ്യോഗസ്ഥൻ ചാർജെടുക്കാനെത്തിയത്. സംഭവം വിവാദമാകുകയും , പരാതി ഉയരുകയും ചെയ്തതിനെ തുടർന്ന് പുതുതായി ക്രൈംബ്രാഞ്ചിൽ ചാർജെടുത്ത എസ്.പിയെ തിരുവനന്തപുരത്തേക്ക് നല്ല നടപ്പിനായി പറഞ്ഞുവിട്ടു.
എസ്.പിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത കണ്ട മറ്റ് ഉദ്യോഗസ്ഥർ അസുഖമാണെന്നാണ് ആദ്യം കരുതിയത്. പക്ഷേ ജീപ്പിൽ മദ്യക്കുപ്പി കണ്ടതോടെ കാര്യം വ്യക്തമായി. എസ്.പി പിന്നീട് താമസം ഹോട്ടലിൽ നിന്ന് പൊലീസ് ക്ലബിലേക്ക് മാറ്റി. പൊലീസിലെ ഉയർന്ന ഉദ്യോഗസ്ഥന്റെ സഹോദരൻ മരിച്ചെന്നും തനിക്ക് അവിടേക്ക് പോകണമെന്നും പറഞ്ഞ് എസ്.പി അദ്ദേഹത്തിന്റെ വാഹനത്തിൽ പോകാൻ തയാറായി. ഔദ്യോഗിക വാഹനം ഉപയോഗിച്ച് പോകുന്നതിനിടെ മദ്യത്തിന്റെ ലഹരി കലശലായി തലയ്ക്ക് പിടിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അതോടെ വാഹനത്തിൽ ഛർദിച്ചു. കൃത്യസ്ഥലത്ത് എത്താൻ പറ്റാതെ തിരിച്ചു കോഴിക്കോട്ടേക്ക് വരുന്ന വഴി അദ്ദേഹം വാഹനത്തിൽ തന്നെ മൂത്രമൊഴിക്കുകയും ചെയ്തു. ഇതെല്ലാം പൊലീസ് ഡ്രൈവർതന്നെ വൃത്തിയാക്കേണ്ടി വന്നു. തുടർന്ന് ക്ലബിലെ മുറിയിലെത്തിയ എസ്.പി 2 ദിവസമായി ജോലിക്കു പോകാതെ മുറിയടച്ചിരുന്നു മദ്യപിച്ചു. ഇതിനിടെ ക്ലബിന്റെ മുറിയുടെ ചുമതലയുള്ളയാൾ കമ്മിഷണർക്ക് പരാതി നൽകി. കമ്മിഷണർ ഓഫിസിൽ നിന്നെത്തിയ ഉദ്യോഗസ്ഥർ എസ്.പിയെ മദ്യലഹരിയിൽ കണ്ടു. ഇക്കാര്യം കമ്മിഷണർ മുകളിലേക്ക് റിപ്പോർട്ട് ചെയ്തു. സംഭവം പുറത്തായതോടെ സ്റ്റേറ്റ് സ്‌പെഷൽ ബ്രാഞ്ചും അന്വേഷണം നടത്തി. എസ്.പി കുറ്റക്കാരനെന്നു കണ്ടെത്തിയതോടെ ക്രൈംബ്രാഞ്ച് ഹെഡ്‌ക്വാർട്ടേഴ്സിലേക്ക് നല്ല നടപ്പിനായി ജൂൺ 23ന് തിരിച്ചയച്ചു.