കഴിഞ്ഞ വർഷം പാമ്പ് കടിയേറ്റത് 239 പേർക്ക് ; സർക്കാരിന്റെ സർപ്പ ആപ് ഡൗൺലോഡ് ചെയ്യൂ ; പാമ്പിനെ പൊക്കാൻ ആൾ സ്പോട്ടിലെത്തും ; ഓർക്കുക, തണുപ്പ്കാലം പാമ്പ്കാലം കൂടിയാണ്

കഴിഞ്ഞ വർഷം പാമ്പ് കടിയേറ്റത് 239 പേർക്ക് ; സർക്കാരിന്റെ സർപ്പ ആപ് ഡൗൺലോഡ് ചെയ്യൂ ; പാമ്പിനെ പൊക്കാൻ ആൾ സ്പോട്ടിലെത്തും ; ഓർക്കുക, തണുപ്പ്കാലം പാമ്പ്കാലം കൂടിയാണ്

സ്വന്തം ലേഖകൻ

കോട്ടയം: മലയോര, പടിഞ്ഞാറന്‍ മേഖലകളില്‍ നിന്ന് പാമ്പിനെ പിടിച്ചു എന്ന വാർത്ത പാഞ്ഞമില്ലാതെ വരുന്നുണ്ട്. രാവിലത്തെ കഠിനമായ വെയിലും രാത്രികാലത്തെ മഞ്ഞും ഇടക്കിടെ പെയ്യുന്ന മഴയും കാരണം പാമ്പുകൾ കൂടുതൽ സമയവും മാളത്തിന് പുറത്താണ്. ശീതരക്തമുള്ള പാമ്പുകള്‍ കഠിനമായ ചൂടില്‍ ശരീരത്തിലെ താപനില കാത്തു സൂക്ഷിക്കാനാണ് പുറത്ത് ഇറങ്ങുന്നത്. ചവിട്ടിയാൽ ആഞ്ഞുകൊത്തും. കടിക്കുന്നതിന്റെ ശക്തിക്കനുസരിച്ച്‌ പരമാവധി വിഷം കടിയേല്‍ക്കുന്ന ആളുടെ ശരീരത്തിലെത്തും. പുതുമഴ പെയ്യുന്നതോടെ കൂട്ടത്തോടെ പുറത്തിറങ്ങും.

ഈ സമയത്ത് അതീവ ജാഗ്രത വേണമെന്നാണ് വനംവകുപ്പിന്റെ നിര്‍ദേശം. പ്രളയത്തിന് ശേഷം വനമേഖലയില്‍ മാത്രം കാണുന്ന ഒട്ടേറെ പാമ്പുകള്‍ നാട്ടിന്‍പുറത്തെത്തി. പുഴയോരത്തെയും കുറ്റിക്കാടുകളിലെയും മാളങ്ങള്‍ പൂര്‍ണമായും അടഞ്ഞു പോയ സ്ഥിതിയാണ്. ഇതോടെ പാമ്പുകൾ പുറത്തുചാടുന്നത് പതിവായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മങ്ങിയ വെളിച്ചമുള്ള സന്ധ്യാസമയവും തണുപ്പുള്ള അതിരാവിലെയും പ്രേത്യേക ശ്രദ്ധ വേണം. ഈ രണ്ടു സമയത്തും ഇര തേടി ഇറങ്ങുന്നതിനാൽ മുന്നില്‍പ്പെടുന്ന ആരെയും കടിക്കാം.

പാമ്പുകളെ കണ്ടാല്‍ അറിയിക്കാന്‍ പ്രത്യേക പരിശീലനം നല്‍കിയ വാളണ്ടിയര്‍മാരെ വനംവകുപ്പ് സജ്ജമാക്കിയിട്ടുണ്ട്. ഇതിനായി സര്‍പ്പ എന്ന ആപ്ളിക്കേഷന്‍ പ്ളേസ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് വിവരങ്ങൾ ശേഖരിക്കാം. നമ്മുടെ ലൊക്കേഷന് 25 കിലോമീറ്റര്‍ പരിധിയിലുള്ളവരുടെ നമ്പരുകള്‍ ആപ്പില്‍ ലഭ്യമാണ്. 19 വനംവകുപ്പ് ജീവനക്കാരടക്കം 34 പേര്‍ക്ക് ജില്ലയില്‍ പാമ്പിനെ പിടിക്കാന്‍ പരിശീലനം നല്‍കിയിട്ടുണ്ട്.

2020ല്‍ പാമ്പ് കടിയേറ്റത് 239 പേർക്കാണ്. കഴിഞ്ഞ മാസം 23പേര്‍ക്കും.

നിലവിൽ താലൂക്ക് ആശുപത്രി മുതലുള്ള എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ചികിത്സയ്ക്കുള്ള ആന്റിവെനം ഉറപ്പാക്കിയിട്ടുണ്ട്.