Spread the love

സ്വന്തം ലേഖിക

video
play-sharp-fill

മുരിക്കുംപുഴ: സില്‍വര്‍ ലൈന്‍ പദ്ധതിക്ക് കല്ലിടാന്‍ മതിൽ ചാടിയെത്തിയ ഉദ്യോഗസ്ഥരെ വീട്ടുകാര്‍ നായ്ക്കളെ അഴിച്ചുവിട്ട് ഓടിച്ചു.

മുരിക്കുംപുഴയിലാണ് നാട്ടുകാരുടെ വന്‍ പ്രതിഷേധത്തെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ക്ക് പിന്തിരിയേണ്ടി വന്നത്. ഗേറ്റ് അടച്ചിട്ടതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ മതിൽ ചാടി വീട്ടുവളപ്പില്‍ കല്ലിട്ടതോടെ സമീപത്തെ വീട്ടുടമസ്ഥന്‍ വളര്‍ത്തുനായ്ക്കളെ തുറന്നുവിടുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതോടെ കല്ലിടലില്‍ നിന്ന് ഉദ്യോഗസ്ഥര്‍ പിന്‍വാങ്ങി. കല്ലിടാനെത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ സ്ത്രീകള്‍ വന്‍ പ്രതിഷേധമാണ് ഉയര്‍ത്തിയത്.

മുരുക്കുംപുഴ റെയില്‍വേ സ്റ്റേഷന് സമീപം ബിബിന കോട്ടേജില്‍ ബിബിന ലോറന്‍സി (69) ന്റെ വീട്ടിലെത്തിയപ്പോഴാണ് ഗേറ്റില്‍ സ്ത്രീകള്‍ അധികൃതരെ തടഞ്ഞത്. രണ്ടാം വട്ടമാണ് തന്റെ സ്ഥലം ഏറ്റെടുക്കുന്നതെന്ന് ബിബിന പറഞ്ഞു.

വര്‍ഷങ്ങള്‍ക്ക് മുൻപ് റെയില്‍വേലൈന്‍ ഇരട്ടിപ്പിക്കുന്നതിന് ബിബിനയുടെ പത്തര സെന്റ് ഏറ്റെടുത്തിരുന്നു. അന്ന് നിയമ പോരാട്ടങ്ങളിലൂടെ ആകെ ലഭിച്ചത് ഒരു ലക്ഷം രൂപ മാത്രമാണ്. വീട്ടിലേക്കുള്ള വഴിയും വീടിന്റെ മുന്‍വശവും അന്ന് നഷ്ടപ്പെട്ടു.

ബാക്കിവന്ന വീട്ടിലാണ് ഇവരുടെ താമസം. കാര്‍ ഇടുന്നത് റെയില്‍വെ സ്റ്റേഷന് മുന്നിലാണ്. പൊലീസുകാരെയും ആള്‍ക്കൂട്ടത്തെയും കണ്ട് ബിബിനയുടെ ഭിന്നശേഷിയുള്ള ചെറുമകന്‍ ഉറക്കെ നിലവിളിച്ചു.

തുടര്‍ന്ന് മംഗലപുരം എസ്.എച്ച്‌.ഒ എച്ച്‌.എല്‍ സജീഷ് ബിബിനയുമായി ഏറെ നേരം സംസാരിച്ച്‌ ശാന്തമാക്കിയ ശേഷമാണ് ഉദ്യോഗസ്ഥര്‍ അകത്തു കയറി കല്ലിട്ടത്. ഈ പ്രദേശത്ത് 23 ഓളം വീടുകള്‍ പൂര്‍ണമായോ ഭാഗികമായോ നഷ്ടപ്പെടുമെന്ന് പ്രതിഷേധവുമായെത്തിയവര്‍ പറഞ്ഞു.

സമരസമിതി സംസ്ഥാന രക്ഷാധികാരി ശൈവ പ്രസാദ്, ജില്ലാ കോര്‍ഡിനേറ്റര്‍ ഷൈജു, മുരുക്കുംപുഴ സമരസമിതി പ്രസിഡന്റ് എ.കെ ഷാനവാസ്, പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്തംഗം കെ.എസ് അജിത്കുമാര്‍, മംഗലപുരം പഞ്ചായത്തംഗം എസ്.ശ്രീചന്ദ്, യൂത്ത്‌ കോണ്‍ഗ്രസ് ബ്ലോക്ക് മണ്ഡലം സെക്രട്ടറി രാജേഷ് മുല്ലശ്ശേരി, അഡ്വ. എസ്. ഹാഷിം, അഹമ്മദാലി, നസീറ എന്നിവര്‍ നേതൃത്വം നല്‍കി.