ഷീലാ ദീക്ഷിതിന്റെ  മരണം പി. സി ചാക്കോ മൂലം ; സന്ദീപ് ദീക്ഷിത്

ഷീലാ ദീക്ഷിതിന്റെ മരണം പി. സി ചാക്കോ മൂലം ; സന്ദീപ് ദീക്ഷിത്

 

സ്വന്തം ലേഖിക

ന്യൂഡൽഹി: ഡൽഹി മുൻ മുഖ്യമന്ത്രി ഷീല ദീക്ഷിതിന്റെ മരണത്തിനു കാരണം കോൺഗ്രസ് ജനറൽ സെക്രട്ടറി പി.സി ചാക്കോയാണെന്ന് മകൻ സന്ദീപ് ദീക്ഷിത്. മലയാളിയും ഡൽഹിയുടെ ചുമതലയുള്ള നേതാവുമായ പി.സി ചാക്കോയ്ക്കു എഴുതിയ കത്തിലാണ് സന്ദീപ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഷീലാ ദീക്ഷിതിന്റെ അനാരോഗ്യത്തിനും മരണത്തിനും ചാക്കോയാണ് ഉത്തരവാദിയെന്ന് കത്തിൽ പറയുന്നതായി ഇന്ത്യാടുഡേ റിപ്പോർട്ട് ചെയ്തു.

എന്നാൽ സന്ദീപ് കത്ത് സംബന്ധിച്ച് കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താൻ തയാറായില്ല. ചാക്കോയ്ക്കു കത്തയച്ചതായി സ്ഥിരീകരിച്ച സന്ദീപ് വ്യക്തിപരമായ കത്താണിതെന്നും പറഞ്ഞു. എന്നാൽ പി.സി ചാക്കോ കത്തിന്റെ പകർപ്പ് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് അയച്ചു നൽകി. കത്തിൽ എഴുതിയിരിക്കുന്ന കാര്യങ്ങൾ വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല. കത്ത് സോണിയ ഗാന്ധിക്ക് അയച്ചതായും ചാക്കോ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ കത്ത് അയച്ച കാര്യം മാധ്യമങ്ങളോട് വെളിപ്പെടുത്തിയ പി.സി ചാക്കോയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി. ചാക്കോയെ ഡൽഹിയുടെ ചുമതലയിൽനിന്നും നീക്കണമെന്ന് മംഗാത് രാം സിംഗാൾ, കിരൺ വാലിയ, രമാകാന്ത് ഗോസ്വാമി, ജിതേന്ദർ കോച്ചാർ എന്നിവർ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഇക്കാര്യം അന്വേഷിക്കാൻ സോണിയ ഗാന്ധി സമിതി രൂപീകരിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. ഷീല ദീക്ഷിതിന്റെ അവസാന നാളുകളിൽ പി.സി ചാക്കോയുമായി വാക്കുതർക്കം ഉണ്ടായിരുന്നു. തന്റെ അസുഖം സംബന്ധിച്ച് ചാക്കോ നടത്തിയ പ്രസ്താവനകൾ ഷീല ദീക്ഷിതിനെ അസ്വസ്ഥയാക്കിയിരുന്നു.