
കോട്ടയം: അയ്മനം പരിപ്പ് തൊള്ളായിരം ഷാപ്പില് നിന്ന് മീൻ തലക്കറിയും കള്ളും കഴിച്ചതിന് പിന്നാലെ യുവാവ് മരിച്ച സംഭവത്തില്‍, ഷാപ്പില് നിന്ന് ശേഖരിച്ച ഭക്ഷ്യസാമ്പിളുകളുടെ ലാബ് പരശോധനയില്‍ പ്രത്യേക അസ്വാഭാവികത കണ്ടെത്താനായില്ലെന്നു ഭക്ഷ്യസുരക്ഷാ വിഭാഗത്തിൻ്റെ പരിശോധനാ റിപ്പോർട്ട്.
യുവാവ് മരിച്ചതിനെ തുടര്‍ന്നു ഭക്ഷ്യസുരക്ഷാ വകുപ്പ് ഷാപ്പില് നിന്ന് വിവിധ സാമ്പിളുകള്‍ ശേഖരിച്ചു തിരുവനന്തപുരത്തെ ലാബിലേക്ക് പരശോധനയ്ക്കായി അയച്ചിരുന്നു.
പരിശോധനയ്ക്ക് അയച്ച സാമ്പിളുകളില്‍ കൂടുതലും പൊടി ഉല്‍പ്പന്നങ്ങളായിരുന്നുവെന്നും, ഭക്ഷണപദാര്‍ത്ഥങ്ങളുടെ സാമ്പിളുകള്‍ ലഭ്യമായിരുന്നില്ലെന്നും അധികൃതര്‍ അറിയിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സംഭവം നടന്ന് മൂന്നു ദിവസങ്ങള്‍ക്കു ശേഷമായിരുന്നു ഭക്ഷണ സാമ്പിളുകള്‍ ശേഖരിച്ചത്. പരിശോധനയ്ക്ക് ഉദ്യോഗസ്ഥർ എത്തിയപ്പോള്‍ ഷാപ്പില് കാലിയായ പാത്രവും അര കുപ്പി കള്ളും മാത്രമായിരുന്നു ഉണ്ടായിരുന്നത്.
പരിശോധനാഫലത്തില്‍ പ്രത്യേക തകരാറുകളൊന്നും കണ്ടെത്തിയിട്ടില്ല. അതേസമയം, മരണകാരണം ഭക്ഷ്യവിഷബാധയാണോയെന്നു സ്ഥിരീകരിക്കാന്‍ ആവശ്യമായ ആന്തരികാവയവങ്ങളുടെ രാസപരശോധനാ റിപ്പോര്‍ട്ട് ഇതുവരെ ലഭിച്ചിട്ടില്ല.
സംഭവവുമായി ബന്ധപ്പെട്ട് പരിപ്പ് തൊള്ളായിരം ഷാപ്പിന്റെ ലൈസന്‍സി ഉടമകളായ രണ്ട് പേര്, മാനേജര്‍, കുക്ക് എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
പ്രതികള്‍ നിലവില്‍ ഒളിവിലായതിനാല്‍ ഇതുവരെ ആരെയും അറസ്റ്റു ചെയ്തിട്ടില്ല. കഴിഞ്ഞ 19നാണു കുമരകം പള്ളിക്കൂടംപറമ്പില്‍ ജ്യോതിഷ് (41) ഷാപ്പില് നിന്നു വാങ്ങിയ കള്ളും തലക്കറിയും കഴിച്ചതിനു പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടര്‍ന്നു ചികിത്സയിലിരിക്കെ ജ്യോതിഷ് മരിച്ചു.







