
വിദ്യാര്‍ത്ഥി സംഘര്‍ഷത്തിനിടെ മര്‍ദ്ദനമേറ്റ് പത്താം ക്ലാസുകാരൻ മരിച്ച സംഭവം: കുറ്റാരോപിതര്‍ ഉപയോഗിച്ച ആറ് മൊബൈല്‍ ഫോണുകളും ഒരു ലാപ്ടോപ്പും ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചു
താമരശ്ശേരി: വിദ്യാര്‍ത്ഥി സംഘര്‍ഷത്തിനിടെ മര്‍ദ്ദനമേറ്റ് എളേറ്റില്‍ എം.ജെ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി ചുങ്കം പാലോറക്കുന്ന് മുഹമ്മദ് ഷഹബാസ് (15) കൊല്ലപ്പെട്ട കേസില്‍ കുറ്റാരോപിതര്‍ ഉപയോഗിച്ച ആറ് മൊബൈല്‍ ഫോണുകളും ഒരു ലാപ്ടോപ്പും ശാസ്ത്രീയപരിശോധനയ്ക്ക് അയച്ചു.
കണ്ണൂരിലെ റീജണല്‍ ഫൊറന്‍സിക് സയന്‍സ് ലാബിലേക്കാണ് താമരശ്ശേരി പോലീസ് അയച്ചത്. തെളിവുകളായി ശേഖരിച്ച ഇന്‍സ്റ്റഗ്രാമിലെ വ്യക്തിഗത, ഗ്രൂപ്പ് സന്ദേശങ്ങള്‍, സാമൂഹ്യമാധ്യമ അക്കൗണ്ടുകള്‍ തുടങ്ങിയവ സംബന്ധിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ അറിയുന്നതിനും, ശാസ്ത്രീയ സ്ഥീരീകരണത്തിനുമായാണ് നടപടി.
അക്രമം നടന്ന ദിവസത്തെ ഒട്ടേറെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ തെളിവുകള്‍ ഇന്‍സ്‌പെക്ടര്‍ എ. സായൂജ്കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ശേഖരിച്ച് നേരത്തേ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. താമരശ്ശേരിയില്‍ അക്രമം നടന്ന ദിവസം ഷഹബാസിനെയും ഒപ്പമെത്തിയവരെയും നേരിട്ട് ആക്രമിച്ച മുഴുവന്‍പേരും ഇതിനകം പിടിയിലായെന്നും അക്രമത്തിന് ആഹ്വാനം ചെയ്യുകയും പ്രേരണ നല്‍കുകയും ചെയ്തവര്‍ മാത്രമാണ് ബാക്കിയുള്ളതെന്നും പോലീസ് പറയുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘സ്‌ക്വിഡ് ഗെയിം’ നെറ്റ്ഫ്ളിക്സ് സീരീസിലെ യോങ്ഹീ പാവയുടെ ചിത്രം വാള്‍പേപ്പറാക്കിയ ‘ടീം എര്‍മിലോന്‍സ്’ പോലുള്ള ഇന്‍സ്റ്റാഗ്രാം ഗ്രൂപ്പുകളില്‍ പ്രകോപനപരമായ സന്ദേശങ്ങള്‍ അയച്ച് അക്രമത്തിന് നേതൃത്വം നല്‍കിയവരെയും പ്രതി ചേര്‍ക്കാനുള്ള സാധ്യത ആരായുകയാണ് അന്വേഷണസംഘം. സാമൂഹമാധ്യമങ്ങളിലൂടെ ആസൂത്രിത അക്രമത്തിന് ആഹ്വാനം ചെയ്‌തെന്ന കുറ്റം ചുമത്തുന്നതിലെ നിയമസാധുതയാണ് പരിശോധിക്കുന്നത്.
സി.സി.ടി.വി ദൃശ്യങ്ങള്‍ വിശദമായി പരിശോധിച്ച അന്വേഷണസംഘം താമരശ്ശേരി – വെഴുപ്പൂര്‍ റോഡിന് സമീപം തൊട്ടടുത്ത നാലിടങ്ങള്‍ കേന്ദ്രീകരിച്ചാണ് വിദ്യാര്‍ഥികള്‍ തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്.മര്‍ദനമേറ്റ ഷഹബാസ് മടങ്ങിയശേഷം താമരശ്ശേരിയിലെ ഒരു മാളിന് സമീപം കേന്ദ്രീകരിച്ചും വിദ്യാര്‍ത്ഥികള്‍ സംഘര്‍ഷത്തിന് ഒരുങ്ങിയിരുന്നു.