സാമ്പത്തിക സർവേയ്ക്ക് എത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞു; നടത്തുന്നത് പൗരത്വ ബില്ലിന്റെ സർവേ എന്നു പ്രചാരണം; താഴത്തങ്ങാടി അറുപുഴയിലെ 15 എസ്.ഡി.പി.ഐ പ്രവർത്തകർക്ക് എതിരെ കേസ്
തേർഡ് ഐ ബ്യൂറോ
കോട്ടയം: സാമ്പത്തിക സർവേയ്ക്ക് എത്തിയ ഉദ്യോഗസ്ഥനെ തടയുകയും, പൗരത്വ ബില്ലിന്റെ സർവേ ആണ് എന്നു പ്രചരിപ്പിച്ച് വീഡിയോ പകർത്തു വാട്‌സ്അപ്പ് ഗ്രൂപ്പുകളിലൂടെ പ്രചാരണം നടത്തുകയും ചെയ്ത സംഭവത്തിൽ താഴത്തങ്ങാടി അറുപുഴയിലെ 15 എസ്.ഡി.പി.ഐ – പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് എതിരെ പൊലീസ് കേസെടുത്തു.
തിങ്കളാഴ്ച രാവിലെയായിരുന്നു കേസിനാസ്പദമായ സംഭവം. താഴത്തങ്ങാടി – അറുപുഴ ഭാഗത്ത് സാമ്പത്തിക സർവേ നടത്തുന്നതിന്റെ ഭാഗമായാണ് സ്റ്റാറ്റിസ്റ്റിക്കൽ വിഭാഗത്തിലെ ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിയത്. പൊലീസ് സംഘത്തിന്റെ സംരക്ഷണത്തിലായിരുന്നു ഉദ്യോഗസ്ഥർ വീടുകൾ കയറി പരിശോധന നടത്തിയത്. രണ്ടു ദിവസം മുൻപാണ് പ്രദേശത്ത് സർവേ നടത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിനിടെ, താഴത്തങ്ങാടി അറുപുഴ ഭാഗത്ത് എത്തിയ ഉദ്യോഗസ്ഥ സംഘത്തെ ഒരു വിഭാഗം തടയുകയായിരുന്നു. തുടർന്നു, ഇവരുടെ വീഡിയോ എടുത്ത് പൗരത്വ ബില്ലിന്റെ സർവേയുടെ ഭാഗമായി എത്തിയവരാണ് എന്നു പ്രചരിപ്പിക്കുകയും ചെയ്യുകയായിരുന്നു. തുടർന്നു, വെസ്റ്റ് എസ്.ഐ ടി.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്ത് എത്തിയാണ് ഉദ്യോഗസ്ഥരെ രക്ഷിച്ചത്.
തുടർന്നു, വാട്‌സ്അപ്പ് അടക്കമുള്ള സോഷ്യൽ മീഡിയ വഴി പ്രചരിച്ച വീഡിയോ കണ്ടെത്തിയ പൊലീസ് സംഘം സംഭവ സ്ഥലത്ത് അക്രമം നടത്തുകയും, ഉദ്യോഗസ്ഥരെ തടയുകയും ചെയ്തവരെ തിരിച്ചറിയുകയും കണ്ടാലറിയുന്ന 15 പേർക്കെതിരെ കേസെടുക്കുകയും ചെയ്തു. അടുത്ത ദിവസങ്ങളിൽ തന്നെ പ്രതികളെ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് അറിയിച്ചു.