വിദ്യാർഥിനികളോട് മോശമായി പെരുമാറിയതിന് അറസ്റ്റിലായി ജാമ്യത്തിൽ ഇറങ്ങിയ അധ്യാപകൻ വീണ്ടും അറസ്റ്റിൽ;പ്രതിയെ റിമാൻഡ് ചെയ്തു

വിദ്യാർഥിനികളോട് മോശമായി പെരുമാറിയതിന് അറസ്റ്റിലായി ജാമ്യത്തിൽ ഇറങ്ങിയ അധ്യാപകൻ വീണ്ടും അറസ്റ്റിൽ;പ്രതിയെ റിമാൻഡ് ചെയ്തു

സ്വന്തം ലേഖകൻ
അമ്പലപ്പുഴ: വിദ്യാർഥിനികളോട് മോശമായി പെരുമാറിയ സംഭവത്തിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ സിപിഎം നേതാവായ അധ്യാപകൻ വീണ്ടും അറസ്റ്റിൽ. ഒരു വിദ്യാർഥിനി കൂടി പൊലീസിൽ പരാതി നൽകിയതിനെത്തുടർന്ന്, സിപിഎം ചെട്ടികുളങ്ങര തെക്ക് ലോക്കൽ കമ്മിറ്റി അംഗവും ചെട്ടികുളങ്ങര ഗ്രാമപ‍ഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരസമിതി അധ്യക്ഷനുമായ ചെട്ടികുളങ്ങര ശ്രീഭവനിൽ ശ്രീജിത്താണ് (43) അറസ്റ്റിലായത്.

സ്കൂളിൽ നിന്നുള്ള വിനോദയാത്രയ്ക്കിടയിലും സ്കൂളിൽവച്ചും ഇയാൾ വിദ്യാർഥിനികളോടു മോശമായി പെരുമാറിയെന്ന രക്ഷിതാക്കളുടെ പരാതിയിലാണ് അമ്പലപ്പുഴ, പുന്നപ്ര പൊലീസ് കേസെടുത്തത്. 5 വിദ്യാർഥിനികളുടെ പരാതിയെത്തുടർന്ന് 19ന് ശ്രീജിത്തിനെ അറസ്റ്റ് ചെയ്തിരുന്നു. സ്കൂൾ മാനേജ്മെന്റ് ഇയാളെ സസ്പെൻഡ് ചെയ്തതിനു പുറമേ രാജിക്കത്തും എഴുതി വാങ്ങിയിരുന്നു. കോടതിയിൽ നിന്ന് ജാമ്യം ലഭിച്ചെങ്കിലും വീണ്ടും പരാതിയുയർന്നതോടെയാണ് ജില്ലാ പൊലീസ് മേധാവി പുന്നപ്ര പൊലീസിനു കേസ് കൈമാറിയത്.