സ്‌കൂൾ വിദ്യാർത്ഥികൾക്ക് കഞ്ചാവ് വിൽപ്പന: രണ്ടു യുവാക്കൾ പൊലീസ് പിടിയിലായി; കഞ്ചാവ് വിറ്റിരുന്നത് ഒരു പൊതിയ്ക്ക് 500 രൂപ നിരക്കിൽ

സ്‌കൂൾ വിദ്യാർത്ഥികൾക്ക് കഞ്ചാവ് വിൽപ്പന: രണ്ടു യുവാക്കൾ പൊലീസ് പിടിയിലായി; കഞ്ചാവ് വിറ്റിരുന്നത് ഒരു പൊതിയ്ക്ക് 500 രൂപ നിരക്കിൽ

Spread the love

സ്വന്തം ലേഖകൻ

ചിങ്ങവനം: സ്‌കൂൾ വിദ്യാർത്ഥികൾക്ക് നൽകാൻ കഞ്ചാവുമായി എത്തിയ യുവാക്കളെ പൊലീസ് സംഘം അറസ്റ്റ് ചെയ്തു. പൂവൻതുരുത്ത് പാലത്തിങ്കൽതോപ്പിൽ വീട്ടിൽ ജോമോൻ ജോർജ് (ജോജൂട്ടി -26), പാക്കിൽ പുത്തൻപറമ്പിൽ അജിത് (റിച്ചു – 26) എന്നിവരെയാണ് ചിങ്ങവനം പൊലീസും ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്. കാൽകിലോ കഞ്ചാവും പ്രതികളിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ട്.
തമിഴ്‌നാട്ടിൽ നിന്നും കഞ്ചാവ് വാങ്ങി എത്തുന്ന പ്രതികൾ 500 രൂപയ്ക്കാണ് ഒരു പൊതി വിറ്റിരുന്നതെന്നു പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കഞ്ചാവ് വാങ്ങിയ ശേഷം ചെറുപൊതികളാക്കി വിവിധ സ്ഥലങ്ങളിൽ ഒളിപ്പിച്ച് വച്ച ശേഷമാണ് പ്രതികൾ വിൽപ്പന നടത്തുന്നത്. ഇതു സംബന്ധിച്ചു രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ചങ്ങനാശേരി ഡി.വൈഎസ്പി എസ്.സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതികളെ ദിവസങ്ങളായി നിരീക്ഷിച്ച് വരികയായിരുന്നു.
തുടർന്ന് ചിങ്ങവനം എസ്.ഐ അനൂപ് സി.നായർ, എ.എസ്.ഐ ജയപ്രസാദ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ ആന്റണി മൈക്കിൾ, ലഹരി വിരുദ്ധ സ്‌ക്വാഡ് അംഗങ്ങളായ ആന്റണി സെബാസ്റ്റ്യൻ, പ്രതീഷ് രാജ്, കെ.എം ജീമോൻ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
മുൻപും കഞ്ചാവ് വിൽപന നടത്തിയതിനു റിച്ചുവിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളതാണ്. നിരവധി അടിപിടിക്കേസുകളിൽ പ്രതിയാണ് റിച്ചു. കഴിഞ്ഞ ദിവസം ബസിനുള്ളിൽ കുരുമുളക് സ്േ്രപ പ്രയോഗിച്ച് അടിപിടിയുണ്ടാക്കിയ കേസിലും ഇയാൾ പ്രതിയാണ്. ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിന്റെ നിർദേശ പ്രകാരം ജില്ലയിലെ ലഹരി മാഫിയയെ അമർച്ച ചെയ്യുന്നതിന്റെ ഭാഗമായാണ് നടപടി. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.