Spread the love
സ്വന്തം ലേഖകൻ
ഏറ്റുമാനൂർ: പത്തുവയസുകാരിയായ പെൺകുട്ടിയെ വിവിധ സ്ഥലങ്ങളിൽ എത്തിച്ച് ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിൽ നീണ്ടൂർ സ്വദേശിയും പ്രായപൂർത്തിയാകാത്ത യുവാവും അടക്കം രണ്ടു പേർ അറസ്റ്റിൽ.  നീണ്ടൂർ ത്രിവേണിയിൽ ശ്യാംബാലിനെയും (34), പ്രായപൂർത്തിയാകാത്ത യുവാവിനെയുമാണ് ഏറ്റുമാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
കോഴിക്കോട് വളയം പൊലീസ് സ്റ്റേഷൻ പരിധിയിലെ സ്‌കൂളിൽ പഠിക്കുന്ന പെൺകുട്ടിയെ വിവിധ സ്ഥലങ്ങളിൽ എത്തിച്ച് പീഡിപ്പിച്ചതായാണ് ഇരുവർക്കും എതിരായ കേസ്. കോഴിക്കോട് വാണിമേൽ പുതുക്കുടി സ്വദേശി ശശി എന്ന സജീവൻ (45) കുട്ടിയുടെ ബന്ധു തമിഴ്‌നാട് മാർത്താണ്ഡം സ്വദേശി
ബിനു (38) എന്നിവരെ കേസുമായി ബന്ധപ്പെട്ട് വളയത്ത് പിടികൂടിയിരുന്നു. ഇവർ ഇപ്പോൾ റിമാൻഡിലാണ്. ഏറ്റുമാനൂരിൽ അറസ്റ്റിലായ പ്രതികളെ കോട്ടയം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് – ഒന്ന് കോടതിയിൽ ഹാജരാക്കി. പ്രായപൂർത്തിയാകാത്ത യുവാവിനെ ജുവനൈൽ കോടതിയിൽ ഹാജരാക്കും.
വളയം സ്റ്റേഷൻ അതിർത്തിയിലെ സ്‌കൂളിൽ പഠിക്കുന്ന കുട്ടി സ്‌കൂളിൽ വെച്ച് നടന്ന കൗൺസിലിംഗിനിടയിലാണ് പീഡനവിവരം
പുറത്ത് പറയുന്നത്. ചൈൽഡ് ലൈൻ പ്രവർത്തകർ അറിയിച്ചതിനെ തുടർന്നായിരുന്നു വളയം പോലീസ് കേസെടുത്ത്
അന്വേഷണമാരംഭിച്ചതും രണ്ട് പേരെ അറസ്റ്റ് ചെയ്തതും. ഏഴ് വയസിൽ തുടങ്ങിയ പീഡനം, കോഴിക്കോടും ബന്ധുവീടുകളുള്ള
കോട്ടയത്തും മാർത്താണ്ഡത്തും ആവർത്തിക്കപ്പെട്ടു. കോട്ടയത്ത് ബന്ധുവീടിനടുത്ത് വെച്ചും പീഡിപ്പിക്കപ്പെട്ടതായി കുട്ടി
പറഞ്ഞതിൻറെയടിസ്ഥാനത്തിലാണ് കേസ് ഏറ്റുമാനൂർ പോലീസിന് കൈമാറിയത്.