ചലച്ചിത്ര നടൻ സത്താർ അന്തരിച്ചു; അന്ത്യം കൊച്ചിയിലെ ആശുപത്രിയിൽ

ചലച്ചിത്ര നടൻ സത്താർ അന്തരിച്ചു; അന്ത്യം കൊച്ചിയിലെ ആശുപത്രിയിൽ

സ്വന്തം ലേഖകൻ

കൊച്ചി: ചലച്ചിത്ര നടൻ സത്താർ(67) അന്തരിച്ചു. പുലർച്ചെ നാലുമണിയോട ആലുവയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. മൂന്നു മാസമായി ചികിത്സയിൽ കഴിയുകയായിരുന്നു. സംസ്‌കാരം ചൊവ്വാഴ്ച വൈകുന്നേരം നാലിന് ആലുവ പടിഞ്ഞാറെ കടുങ്ങല്ലൂർ ജുമാ മസ്ജിദിൽ.
വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധേയനായ നടനായിരുന്നു സത്താർ. അനാവരണം എന്ന ചിത്രത്തിൽ ആദ്യമായി നായകവേഷം ചെയ്തു. ഭാര്യയെ ആവശ്യമുണ്ട്, ശരപഞ്ജരം, 22 ഫീമെയിൽ കോട്ടയം തുടങ്ങിയ നിരവധി ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്.
1952 മെയ് 25ന് എറണാംകുളം ജില്ലയിലെ ആലുവയിൽ കഡുങ്ങല്ലൂരിൽ ജനിച്ചു. ഖാദർ പിള്ളൈ – ഫാത്തിമ ദമ്പതികളുടെ പത്ത്മക്കളിൽ ഒൻപതാമനായിട്ടായിരുന്നു സത്താറിന്റെ ജനനം ഗവണ്മെന്റ് ഹൈസ്‌കൂൾ വെസ്റ്റ് കഡുങ്ങല്ലൂരിലായിരുന്നു സത്താറിന്റെ പ്രാഥമിക വിദ്യാഭ്യാസം. യൂണിയൻ കൃസ്ത്യൻ കോളേജ് ആലുവയിൽ നിന്നും അദ്ദേഹം ഹിസ്റ്ററിയിൽ എം എയും കഴിഞ്ഞു.
വിദ്യാഭ്യാസം പൂർത്തിയാക്കിയതിനു ശേഷമാണ് സത്താർ അഭിനയമേഖലയിലേയ്ക്ക് ചുവടുവെയ്ക്കുന്നത്. 1975-ൽ എം കൃഷ്ണൻ നായർ സംവിധാനം ചെയ്ത ‘ഭാര്യയെ ആവശ്യമുണ്ട്’ എന്ന സിനിമയിലൂടെയായിരുന്നു സത്താറിന്റെ തുടക്കം. 1976-ൽ വിൻസെന്റ് മാസ്റ്റർ സംവിധാനം ചെയ്ത ‘അനാവരണം’ എന്ന സിനിമയിൽ നായകനായത് സത്താറിന്റെ അഭിനയ ജീവിതത്തിൽ ഒരു വഴിത്തിരിവായി. തുടർന്ന് നായകനായും, സഹനായകനായും, വില്ലനായും, സ്വഭാവനടനായുമെല്ലാം അദ്ദേഹം നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു.
മലയാളം,തമിഴ്,തെലുങ്ക് ഭാഷകളിലായി ഏകദേശം മുന്നൂറോളം ചിത്രങ്ങളിൽ സത്താർ അഭിനയിച്ചിട്ടുണ്ട്. അനാവരണം,ശരപഞ്ചരം,ലാവ എന്നിവയിലൊക്കെ സത്താർ അവതരിപ്പച്ച കഥാപാത്രങ്ങൾ പ്രേക്ഷകപ്രീതി നേടിയവയാണ്.
പ്രശസ്ത ചലച്ചിത്രതാരം ജയഭാരതിയെയാണ് സത്താർ വിവാഹം ചെയ്തത്. 1979-ൽ ആയിരുന്നു വിവാഹം. എന്നാൽ താമസിയാതെ അവർ വേർപിരിഞ്ഞു. സത്താർ – ജയഭാരതി ദമ്പതികൾക്ക് ഒരു മകനുണ്ട് – കൃഷ് ജെ സത്താർ. മോഹൻലാൽ നായകനായ ലേഡീസ് ആൻഡ് ജന്റിൽമാൻ എന്ന സിനിമയിൽ കൃഷ് അഭിനയിച്ചിരുന്നു.