സർക്കാർ ആശുപത്രികളിലെ സൗജന്യ ചികിത്സ ഇല്ലാതാകുന്നു ; റിലയൻസും സർക്കാരും പാവപ്പെട്ട രോഗികളെ കൊലയ്‌ക്ക് കൊടുക്കുന്നു

സർക്കാർ ആശുപത്രികളിലെ സൗജന്യ ചികിത്സ ഇല്ലാതാകുന്നു ; റിലയൻസും സർക്കാരും പാവപ്പെട്ട രോഗികളെ കൊലയ്‌ക്ക് കൊടുക്കുന്നു

സ്വന്തം ലേഖകൻ

തിരുവനന്തപുരം : സർക്കാർ ആശുപത്രികളിലെ സൗജന്യ ചികിത്സ പ്രതിസന്ധിയിൽ. ആശുപത്രികൾക്ക് കിട്ടാനുള്ളത് 100 കോടിയിലധികം രൂപയാണ്. തുക നൽകേണ്ടത് സർക്കാരും റിലയൻസ് ഇൻഷുറൻസ് കമ്പനിയുമാണ്. ജീവൻ രക്ഷാ മരുന്നുകളുടെ വിതരണമടക്കം കമ്പനികൾ നിർത്തി. സ്റ്റന്റ് വിതരണം നിർത്തിയതോടെ ഹൃദയ ശാസ്ത്രക്രിയകളും മുടങ്ങുന്നു.സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ വ്യക്തമാക്കി. അതേസമയം 2019 ഏപ്രിൽ ഒന്നുമുതൽ കേരളത്തിൽ നടപ്പിലാക്കിയ സൗജന്യ പദ്ധതി പ്രകാരം ഒരു കുടുംബത്തിന് 5 ലക്ഷം രൂപയുടെ സൗജന്യ ചികിത്സ സർക്കാർ ലക്ഷ്യമിട്ടിരുന്നു. കേന്ദ്ര മാനദണ്ഡ പ്രകാരം പുറത്താകുന്നവർക്ക് ആരോഗ്യ പരിരക്ഷ ഉറപ്പാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും പദ്ധതി വ്യക്തമാക്കുന്നു.കേന്ദ്രസർക്കാരിന്റെ സാമൂഹ്യ സാമ്പത്തിക സെൻസസ് മാനദണ്ഡങ്ങളനുസരിച്ച് 18.5 ലക്ഷം പേർക്ക് മാത്രമേ ആയുഷ്മാൻ ഭാരത് പദ്ധതിക്കർഹതയുള്ളു. എന്നാൽ കേരള സർക്കാർ നടപ്പിലാക്കുന്ന പദ്ധതിയനുസരിച്ച് ഇപ്പോൾ ആർ എസ് ബി വൈയിൽ അംഗങ്ങളായിട്ടുള്ള 21.57 ലക്ഷം കുടുംബങ്ങൾക്ക് പുതിയ പദ്ധതിയിൽ അർഹതയുണ്ടാകും. ഒപ്പം ആർ.എസ്.ബി.വൈ.ക്ക് പുറമേ നിലവിലുള്ള ചിസ്, ചിസ് പ്ലസ് എന്നീ പദ്ധതികളുടെ ഭാഗമായിട്ടുള്ള വിഭാഗങ്ങളിൽപ്പെട്ട 19.5 ലക്ഷം കുടുംബങ്ങളെക്കൂടി ഉൾപ്പെടുത്തി ആകെ 42 ലക്ഷത്തോളം കുടുംബങ്ങൾക്കാണ് കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയുടെ പ്രയോജനം സംസ്ഥാന സർക്കാർ ലഭ്യമാക്കുന്നത്. എന്നാൽ നിലവിൽ സൗജന്യ ചികിത്സ രംഗത്ത് പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ ആശങ്കൾ ഒഴിയുന്നില്ല.