ഓണത്തിന് സദ്യയുണ്ണും: പായസം കുടിക്കും: വീട്ടിൽ വരുന്ന ഹിന്ദുവിന് ബിരിയാണിയും നൽകും: റഹ്മത്തുള്ള ഖാസിമിയുടെ പ്രഭാഷണം സൂപ്പർ ഹിറ്റായി

ഓണത്തിന് സദ്യയുണ്ണും: പായസം കുടിക്കും: വീട്ടിൽ വരുന്ന ഹിന്ദുവിന് ബിരിയാണിയും നൽകും: റഹ്മത്തുള്ള ഖാസിമിയുടെ പ്രഭാഷണം സൂപ്പർ ഹിറ്റായി

Spread the love
സ്വന്തം ലേഖകൻ
കോഴിക്കോട്: വർഗീയത പരത്താൻ നടക്കുന്ന വിഷജന്തുക്കളെ ഇത് കേരളമാണെന്ന് വിളിച്ചു പറയുകയാണ് റഹ്മത്തുള്ള ഖാസിമി എന്ന മതപ്രഭാഷകൻ. ഓണം, ക്രിസ്തുമസ് പോലുള്ള മറ്റു മതസ്ഥരുടെ ആഘോഷങ്ങളിൽ മുസ്ലീങ്ങൾ പങ്കെടുക്കരുതെന്നും ഓണസദ്യ കഴിക്കരുതെന്നുമുള്ള മതപ്രഭാഷകൻ സിംസാറുൽ ഹഖ് ഹുദവിയുടെ പ്രസ്താവനയെ കേരളം ഒറ്റക്കെട്ടായി ചെറുത്ത് തോൽപ്പിച്ചതിന് പിന്നാലെയാണ് ഇപ്പോൾ റഹ്മത്തുള്ള ഖാസിമിയുടെ പ്രസംഗം വൈറലായി മാറിയത്.
സിംസാറുൽ ഹുദവിയുടെ നിലപാടിനെ വിമർശിച്ച് മുസ്ലിം മതനേതാക്കൾ അടക്കം രൂക്ഷമായി വിമർശിച്ചിരുന്നു.
എല്ലാ മതസ്ഥരേയും സ്വീകരിക്കുകയും സഹായിക്കുകയും ഉൾക്കൊള്ളുകയും ചെയ്ത കൂട്ടത്തിലാണ് കേരളത്തിലെ മുസ്ലീങ്ങളെന്നും ഓണത്തിന് ഹൈന്ദവവീടുകളിൽ നിന്നും കൊണ്ടുവരുന്ന ഭക്ഷണങ്ങൾ പണ്ടുകാലം മുതലേ തങ്ങളെല്ലാം സ്വീകരിച്ചിരുന്നെന്നും അത്തരത്തിലുള്ള കൊടുക്കൽ വാങ്ങലുകൾ മുൻപും ഉണ്ടായിരുന്നുവെന്നും കേരളത്തിന്റെ ചരിത്രം പഠിക്കണമെന്നുമാണ് ഇക്കാര്യത്തിൽ ഇ കെ വിഭാഗത്തിലെ പ്രമുഖ പ്രഭാഷകൻ റഹ്മത്തുള്ള ഖാസിമി പറയുന്നത്.
ഓണത്തിന് അവരുടെ ഭക്ഷണം കഴിക്കാൻ പാടുണ്ടോ എന്നൊക്കെയുള്ളത് എന്ത് ചോദ്യമാണ് ചങ്ങാതീയെന്ന് ചോദിച്ചുകൊണ്ടായിരുന്നു റഹ്മത്തുള്ള ഖാസിമിയുടെ പ്രസംഗം.
ഈ പ്രസംഗം സോഷ്യൽ മീഡിയയിൽ വൈറലാണ്. തിരുവാതിരക്കളിക്ക് നമ്മുടെ പെണ്ണുങ്ങൾ പോകില്ല. അതേസമയം ഒരു പായസം തന്നാൽ നമ്മൾ കുടിക്കും. പെരുന്നാൾ നിസ്‌കരിക്കാൻ അവർ വരില്ലെങ്കിലും ഭക്ഷണം ഉണ്ടാക്കിക്കൊടുത്താൽ അവർ കഴിക്കും.
ഇങ്ങനെ ഹിന്ദു-മുസ്ലിം സൗഹൃദത്തിന്റെ ആ പഴയകഥ ഓർമ്മിപ്പിക്കുകയാണ് റഹ്മത്തുള്ള ഖാസിമി.
സാമൂതിരി രാജാവിന് ദീർഘായുസ്സുണ്ടാവാൻ വേണ്ടി കുറ്റിച്ചറി ജുമഅത്ത് പള്ളിയിൽ ദുഅ ചെയ്തിരുന്ന കാലമുണ്ടായിരുന്നെന്നും ഇന്നാണ് അത് സംഭവിച്ചതെങ്കിൽ അദ്ദേഹത്തെ ഇസ്ലാം മതത്തിൽ നിന്ന് പുറത്താക്കി നിങ്ങൾ കാഫിറാക്കുമായിരുന്നെന്നും റഹ്മത്തുള്ള ഖാസമി പ്രസംഗത്തിൽ പറയുന്നുണ്ട്.
പുതിയ പുതിയ രീതികൾ ഇവിടെ ഉണ്ടാക്കരുതെന്നും പഴയ കാലത്തെ സൗഹൃദം എങ്ങനെയായിരുന്നോ അതേപോലെ തന്നെ സഹകരിച്ച് മുന്നോട്ട് പോകുകയാണ് വേണ്ടതെന്നും ഖുറാൻ സ്റ്റഡി സെന്ററിൽ നടത്തിയ പ്രഭാഷണത്തിലാണ് റഹ്മത്തുള്ള ഖാസിമി വ്യക്തമാക്കുന്നത്.
റഹ്മത്തുള്ള ഖാസിമിയുടെ പ്രസംഗം ഇങ്ങനെയാണ്:
‘ഇവിടെ ഹിന്ദുക്കളും മുസ്ലീങ്ങളുമൊക്കെ ഏകോദര സഹോദരങ്ങളായി ആയിരക്കണക്കിന് കൊല്ലങ്ങളായി ജീവിച്ചുവന്നിട്ടുണ്ട്. അന്ന് അവർ കാണിച്ച നിയമം, ഇപ്പോൾ നമ്മുടെ ആണുങ്ങളും പെണ്ണുങ്ങളുമൊക്കെ അങ്ങോട്ടുമിങ്ങോട്ടുമൊക്കെ വീടുകളിൽ പരസ്പരം സഹകരിക്കും.
അതേസമയം തിരുവാതിരക്കളിക്ക് നമ്മുടെ പെണ്ണുങ്ങൾ പോകുമോ? ഇന്ന് അതാണെഡാ ഉള്ളത്.
തിരുവാതിരക്കളിക്ക് നമ്മുടെ പെണ്ണുങ്ങൾ പോകില്ല. അതേസമയം ഒരു പായസം തന്നാൽ നമ്മൾ കുടിക്കും. പെരുന്നാൾ നിസ്‌കരിക്കാൻ അവര് വരില്ല.
പക്ഷേ ഭക്ഷണം ഉണ്ടാക്കിക്കൊടുത്താൽ അവർ കഴിക്കും. ഇത് ഇവിടെ ആയിരക്കൊല്ലങ്ങളായി നടക്കുന്നതാണ്. ഇതിൽ വേറെ ചോദ്യമുണ്ടോ? ഓണത്തിന് അവരുടെ ഭക്ഷണം കഴിക്കാൻ പാടുണ്ടോ എന്നൊക്കെയുള്ളത് എന്ത് ചോദ്യമാണ് ചങ്ങാതീ?
ആർക്കാണ് വിശപ്പുള്ളത്, അവർക്കൊക്കെ കൊടുക്കണം.
എനിക്ക് കോഴി അറത്ത് തരുന്നതിനേക്കാൾ കൂലി കിട്ടുക രാമന്റെ മകന് കൊടുക്കുന്നതിനായിരിക്കും. ആ സാധുവായ കുട്ടിയുടെ വീട്ടിൽ ചിലപ്പോൾ അങ്ങനത്തെ ഒരു ഭക്ഷണം ഉണ്ടാവില്ല. അത് അള്ളാഹുവിന്റെ സൃഷ്ടിയല്ലേ. മൊയ്‌ല്യാരായ എനിക്ക് തരുന്നതിനേക്കാൾ രാമന്റെ മകന് കൊടുക്കുന്നതായിരിക്കും കൂലിയുണ്ടാകുക.
ആ കുട്ടിക്ക് അത് ആഗ്രഹമല്ലേ. കാര്യങ്ങൾ മനസിലാക്കാതെ നടക്കരുത്. പുതിയ പുതിയ രീതികൾ ഉണ്ടാക്കരുത്. പഴയ കാലത്ത് ഇവിടെ എങ്ങനെയാണ് സൗഹൃദം അതൊക്കെ സഹകരിച്ച് മുന്നോട്ടുപോകാൻ അള്ളാഹു ഇനിയും നമുക്ക് തൗഫീഖ് തരട്ടെ.
അതാണ് പഴയകാലത്തെ ഭാരതം. അതാണ് പഴയ കാലത്തെ ഇന്ത്യ. അത് നമ്മൾ മനസിലാക്കണം.
കുറ്റിച്ചിറ ജുമഅത്ത് പള്ളിയിൽ സാമൂതിരിക്ക് വേണ്ടി അദ്ദേഹത്തിന് ദീർഘായുസ്സുണ്ടാവാൻ വേണ്ടി ദുഅ ചെയ്തിരുന്ന കാലമുണ്ടായിരുന്നു ആര് ഖാസിയാർ, ആർക്ക് സാമൂതിരിക്ക്.
ഇന്നാണെങ്കിൽ നിങ്ങൾ അയാളെ പിടിച്ച് പുറത്താക്കൂലെ ഇസ്ലാം മതത്തിൽ നിന്ന്. സാമൂതിരി രാജാവിന് ദീർഘായുസ്സുണ്ടാകാനും ആപത്ത് വരാതിരിക്കാനും ശത്രുക്കളെ പരാജയപ്പെടുത്താനുള്ള കെൽപ്പ് ഉണ്ടാവാനും വേണ്ടി ദുഅ ചെയ്യുകയാണ് കുറ്റിച്ചിറ പള്ളിയിലെ മിമ്പറന്റെ മുകളീന്ന് വെള്ളിയാഴ്ച ജുമഅയ്ക്ക്.
നിങ്ങളൊക്കെ ഉണ്ടാവുന്നേന് മുന്നെ അവരൊക്കെ മരിച്ചത് നന്നായി. അല്ലേൽ ഇപ്പോൾ കാഫിറെറക്കും. കാര്യങ്ങൾ മനസിലാക്കാതെ പോകരുത്.’