
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസില്‍ സ്മാർട്ട് ക്രിയേഷൻ സിഈഒയെ വീണ്ടും ചോദ്യം ചെയ്തു.
ഇന്നലെയാണ് പങ്കജ് ഭണ്ടാരിയെ ചോദ്യം ചെയ്തത്. കേസില്‍ രണ്ട് ജീവനക്കാരെയും എസിഐടി ചോദ്യം ചെയ്തു.
രാത്രിയോടെ ഇവരെ വിട്ടയച്ചു. കൂടുതല്‍ ചോദ്യം ചെയ്യാൻ വീണ്ടും വിളിപ്പിക്കുമെന്ന് എസിഐടി അറിയിച്ചു. പി എസ് പ്രശാന്ത് പ്രസിഡൻ്റായ ബോർഡിലെ എല്ലാവരുടെയും മൊഴിയെടുക്കും. അതേസമയം, പത്മകുമാറിൻ്റെ ബോർഡ് അംഗങ്ങളെ ഈ ആഴ്ച വീണ്ടും മൊഴിയെടുക്കാൻ എസിഐടി വിളിപ്പിക്കും.
ദ്വാരപാലകപാളികള്‍ കൊണ്ടുപോകാൻ അനുമതി നല്‍കിയത് ബോർഡിൻ്റെ നിർദ്ദേശപ്രകാരമെന്നായിരുന്നു തന്ത്രിയുടെ മൊഴി. നിലവില്‍ പി എസ് പ്രശാന്തിൻ്റെ കാലത്തെ സ്വർണം അന്വേഷണ പരിധിയിലില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, ശബരിമല മുൻ എക്സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാറിന്‍റെ രണ്ട് ജാമ്യാപേക്ഷകളും കൊല്ലം വിജിലൻസ് കോടതി ഇന്നലെ തള്ളി. പാളികള്‍ കൈമാറിയതില്‍ തിരുവാഭരണം കമ്മീഷണർക്കാണ് ഉത്തരവാദിത്വമെന്നായിരുന്നു പ്രതിഭാഗത്തിന്‍റെ വാദം. എന്നാല്‍, ഉദ്യോഗസ്ഥൻ എന്ന നിലയില്‍ സുധീഷ് കുമാറിനും പങ്കുണ്ടെന്ന് പ്രോസിക്യൂഷനും വാദിച്ചു.
പ്രോസിക്യൂഷന് വേണ്ടി അഡ്വ.സിജു രാജൻ ആണ് കോടതിയില്‍ ഹാജരായത്. അതിനിടെ, ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെയും മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവിനെയും വീണ്ടും കസ്റ്റഡിയില്‍ വിട്ടു.







