
സ്വന്തം ലേഖകൻ
കൊച്ചി: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ സോഷ്യൽ മീഡിയയിൽ കള്ളം പ്രചരിപ്പിക്കാനിറങ്ങിയാൽ ഇനി അക്കൗണ്ട് നഷ്ടമാകും. സംസ്ഥാന പൊലീസിന്റെ സൈബർ സെല്ലും ഫെയ്‌സ്ബുക്കും ചേർന്നാണ് ഇതു സംബന്ധിച്ചുള്ള പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ സർക്കാരിനും സുപ്രീം കോടതിയ്ക്കുമെതിരെ പ്രകോപനപരമായ സോഷ്യൽ മീഡിയ പോസ്റ്റുകൾ പ്രചരിപ്പിക്കുന്ന അയ്യായിരത്തോളം ഫെയ്‌സ്ബുക്ക് വാട്‌സ്അപ്പ് അക്കൗണ്ടുകൾ പൊലീസ് നീരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഈ അക്കൗണ്ടുകളെല്ലാം കാൻസൽ ചെയ്യുന്നതിനുള്ള നടപടികളാണ് പൊലീസ് സ്വീകരിച്ചിരിക്കുന്നത്. ഇവർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത ശേഷം ഫെയ്‌സ്ബുക്കിനു റിപ്പോർട്ട് ചെയ്യും. ഈ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യാനും ഇവർ പിന്നീട് സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഉപയോഗിക്കാതിരിക്കുന്നതിനും പൊലീസിന്റെ സൈബർ സെൽ നടപടികൾ ആരംഭിച്ചു. ഇത്തരത്തിൽ പ്രകോപനപരമയ പരാമർശനം നടത്തുന്നവർക്കെതിരെ കലാപാഹ്വാനം നടത്തിയതിന് അടക്കമുള്ള വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുക്കും. നുണപ്രചാരണം മാത്രം നടത്തുന്ന സംഘപരിവാറിന്റെ പന്ത്രണ്ടോളം സോഷ്യൽ മീഡിയ പേജുകളും, ഗ്രൂപ്പുകളും ഈ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.
ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ സംസ്ഥാനത്ത് നിലനിൽക്കുന്ന അന്തരീക്ഷം ആളിക്കത്തിക്കുന്നതിനു വേണ്ടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ കലാപാഹ്വാനം സജീവമായിരിക്കുന്നത്. വ്യാജവാർത്തകളും അടിസ്ഥാന രഹിതമായ പരാമർശങ്ങളും പൊലീസിനെതിരായ പരാമർശങ്ങളുമാണ് ഈ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പ്രചരിപ്പിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഈ അക്കൗണ്ടുകൾ കലാപാഹ്വാനം നടത്തുകയാണെന്ന് സൈബർ സെല്ലും സൈബർ ഡോമും കണ്ടെത്തിയിരിക്കുന്നത്.
ഇത്തരത്തിലുള്ള സോഷ്യൽ മീഡിയ അക്കൗണ്ടുകളെ മൂന്നായി തരം തിരച്ചാണ് പൊലീസിന്റെ നടപടി. നുണമാത്രം പ്രചരിപ്പിക്കുന്ന വ്യാജ അക്കൗണ്ടുകൾ, ഈ വാർത്തകൾ കള്ളമാണെന്ന് അറിഞ്ഞുകൊണ്ടു തന്നെ ഷെയർ ചെയ്യുന്ന ഒരു വിഭാഗം, ഇതുകൂടാതെ വാർത്ത സത്യമാണെന്നു വിശ്വസിച്ച് ഷെയർ ചെയ്യുന്ന വിഭാഗം. ആദ്യത്തെ രണ്ടു വിഭാഗങ്ങൾക്കെതിരെ കർശനമായ നടപടികൾ തന്നെയാണ് പൊലീസ് സ്വീകരിക്കാനൊരുങ്ങുന്നത്. ഈ രണ്ടു വിഭാഗത്തിൽപ്പെട്ടവരുടെ അക്കൗണ്ട് ബ്ലോക്ക് ചെയ്യുന്നതിനും, പിന്നീട് ഇവർ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഉപയോഗിക്കാതിരിക്കുന്നതിനും വേണ്ട നടപടികൾ പൊലീസ് ആലോചിക്കുന്നുണ്ട്. ഇതിനായി ഫെയ്‌സ്ബുക്കും, വാട്‌സ്അപ്പുമായി ചേർന്നു പദ്ധതി തയ്യാറാക്കുകയാണ് പൊലീസ്. ഇതുവഴി വ്യാജ പ്രചാരകരെ തടയാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. ഫെയ്ക്ക് അക്കൗണ്ടുകളെ ഇല്ലാതാക്കുന്ന ഫെയ്‌സ്ബുക്കിന്റെ രീതി തന്നെ ഇതിനും പിൻതുടരുന്നതിനാണ് പൊലീസ് ആലോചിക്കുന്നത്.