ശബരിമലയിൽ രണ്ടും കൽപ്പിച്ച് തന്നെ സംസ്ഥാന സർക്കാർ: ആ രേഖ കാണാനില്ലെന്ന് സർക്കാരിന്റെ നിലപാട്; സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടും നിർണ്ണായക രേഖ സർക്കാർ നൽകുന്നില്ല

ശബരിമലയിൽ രണ്ടും കൽപ്പിച്ച് തന്നെ സംസ്ഥാന സർക്കാർ: ആ രേഖ കാണാനില്ലെന്ന് സർക്കാരിന്റെ നിലപാട്; സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടും നിർണ്ണായക രേഖ സർക്കാർ നൽകുന്നില്ല

സ്വന്തം ലേഖകൻ
കോട്ടയം: ശബരിമലയിലെ യുവതി പ്രവേശന വിഷയം വീണ്ടും ആളിക്കത്തിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. അടുത്ത സീസണിന്   രണ്ടു മാസം മാത്രം ബാക്കി നിൽക്കെയാണ് ഇപ്പോൾ വീണ്ടും കേസ് സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് വരുന്നത്.
ശബരിമല പുനഃപരിശോധന ഹർജികൾ സുപ്രീം കോടതി അടുത്തമാസം പരിഗണിക്കാനിരിക്കെ യുവതി പ്രവേശനം പാടില്ലെന്ന ദേവസ്വം ബോർഡ് വിജ്ഞാപനത്തിന്റെ പകർപ്പ് ഹാജരാക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.
എന്നാൽ രേഖകൾ കാണാനില്ലെന്ന് പിണറായി സർക്കാർ മറുപടി നൽകി. പുനപരിശോധിക്കണമെന്ന ഹർജികളിൽ വാദം കേട്ട ഭരണഘടനാ ബെഞ്ച് സംസ്ഥാന സർക്കാരിനോടു കൂടുതൽ രേഖകൾ ആവശ്യപ്പെട്ടു.
ഈ വിജ്ഞാപനങ്ങൾ പ്രകാരം പത്തിനും 50 നും ഇടയിൽ പ്രായമുള്ള സ്ത്രീകൾ ശബരിമല ശ്രീ ധർമശാസ്താ ക്ഷേത്രത്തിൽ പ്രവേശിക്കുന്നതു പാടില്ലെന്നായിരുന്നു.

 1955 ഒക്ടോബർ 21 ലും 1956 നവംബർ 27 ലും ഇറക്കിയ വിജ്ഞാപനങ്ങളുടെ പകർപ്പാണ് ആവശ്യപ്പെട്ടത്. സുപ്രീം കോടതി ജഡ്ജസ് ലൈബ്രറി ആണ് ശബരിമലയിൽ യുവതി പ്രവേശനം പാടില്ലെന്നു പുറപ്പെടുവിച്ചിരുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് വിജ്ഞാപനങ്ങളുടെ പകർപ്പ് ഹാജരാക്കാൻ സർക്കാരിനോട് ആവശ്യപ്പെട്ടത്.

ദേവസ്വം ബോർഡ് വിജ്ഞാപനങ്ങൾ 1965 ലെ ഹിന്ദു പ്ലെയ്‌സസ് ഓഫ് വർഷിപ്പ് (ഓതറൈസേഷൻ ഓഫ് എൻട്രി) ആക്ടിന്റെ മൂന്നാം വകുപ്പിനും ഭരണഘടനയ്ക്കും വിരുദ്ധമെന്നാണു ഭരണഘടനാ ബെഞ്ച് വിധിച്ചത്. വിധി പുനഃപരിശോധിക്കാൻ ആവശ്യപ്പെട്ടുള്ള 56 ഹർജികളിൽ ഫെബ്രുവരിയിൽ വാദം കേട്ടിരുന്നു.