റോഡിൽ കാർ പാർക്ക് ചെയ്തതിന് 10000 രൂപ കൈക്കൂലി : മൂന്നു പൊലീസുകാർക്ക് സസ്പെൻഷൻ

റോഡിൽ കാർ പാർക്ക് ചെയ്തതിന് 10000 രൂപ കൈക്കൂലി : മൂന്നു പൊലീസുകാർക്ക് സസ്പെൻഷൻ

സ്വന്തം ലേഖകൻ

കൊച്ചി : വല്ലാർപാടം കണ്ടെയ്‌നർ റോഡിൽ അനധികൃതമായി കാർ പാർക്ക് ചെയ്തതിന് 10,000 രൂപ കൈക്കൂലി ആവശ്യപ്പെട്ട സംഭവത്തിൽ മൂന്നു പൊലീസുകാർക്ക് സസ്പെൻഷൻ. മുളവുകാട് സ്റ്റേഷനിലെ സീനിയർ സിപിഒ കെ.കെ. ഷിബു, സിപിഒമാരായ ദിലീപ്, സതീഷ് മോഹൻ എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്.

 

പറവൂർ തുരുത്തിക്കാട്ട് ടി.എസ്. സുബിൻ നൽകിയ പരാതിയിൽ പൊലീസ് അഡീഷണൽ കമ്മീഷണർ കെ.പി. ഫിലിപ്പാണ് നടപടി സ്വീകരിച്ചത് .ജനുവരി ഏഴിന് രാത്രി 8.30ന് കണ്ടെയ്‌നർ റോഡിൽ അനധികൃതമായി പാർക്ക് ചെയ്തതിന് പിഴയായി 10,000 രൂപയാണ് ഷിബു ആവശ്യപ്പെട്ടത്. വനിതാ സുഹൃത്തുമൊത്ത് ചേരാനെല്ലൂർക്ക് പോകുന്നതിനിടെ മുളവുകാട് പൊന്നാരിമംഗലം ടോൾ പ്ലാസ കഴിഞ്ഞ് റോഡരികിൽ കാർ നിർത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ഈ സമയത്താണ് ഷിബുവിന്റെ നേതൃത്വത്തിൽ പോലീസ് അവിടെ എത്തിയത് .മേൽവിലാസവും ഫോൺ നമ്പറും എഴുതി വാങ്ങി. മുഴുവൻ തുകയും ഇല്ലെന്നു പറഞ്ഞപ്പോൾ സുബിന്റെ പക്കൽനിന്ന് 3,000 രൂപ നിർബന്ധിച്ച് വാങ്ങിയ പറഞ്ഞു വിട്ടു. രാത്രി ഫോണിൽ വിളിച്ച് ബാക്കി 7,000 രൂപയുമായി സ്റ്റേഷനിലെത്തണമെന്നും ഷിബു പറഞ്ഞു. സംഭവ ദിവസം രാത്രി ഷിബുവിന് സ്റ്റേഷൻ ജിഡി ചാർജായിരുന്നു.

 

കണ്ടെയ്‌നർ റോഡിൽ കക്കൂസ് മാലിന്യം തള്ളുന്നുവെന്ന അറിയിപ്പ് വന്നുവെന്ന് പറഞ്ഞ് സ്റ്റേഷനിൽനിന്ന് ഇറങ്ങി. ഈ അറിയിപ്പ് വ്യാജമായിരുന്നുവെന്ന് എസിപി കെ. ലാൽജി നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. സുബിനെയും സുഹൃത്തിനെയും ഭീഷണിപ്പെടുത്തിയാണ് പണം വാങ്ങിയതെന്നും ഇത് ഗുരുതര അച്ചടക്ക ലംഘനമാണെന്നും റിപ്പോർട്ടിൽ പറഞ്ഞു.