
ഭോപ്പാൽ: മധ്യപ്രദേശിലെ ഗുണ ജില്ലയിൽ രോഗശാന്തി ശുശ്രൂഷയുടെ മറവിൽ നിർബന്ധിത മതപരിവർത്തനത്തിന് ശ്രമിച്ചുവെന്ന പരാതിയിൽ രണ്ട് പെന്തക്കോസ്ത് പാസ്റ്റർമാരെ പോലീസ് അറസ്റ്റ് ചെയ്തു.
ഉത്തം ഭരേല, വികാസ് ഭരേല എന്നിവരാണ് പിടിയിലായത്. സംഘപരിവാർ സംഘടനയായ ബജ്റംഗദൾ പ്രവർത്തകൻ ബ്രിജേഷ് ബൈരാഗി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
ക്യാൻസർ പോലുള്ള മാരകമായ രോഗങ്ങൾ പ്രാർത്ഥനയിലൂടെ ഭേദമാക്കാമെന്ന് വിശ്വസിപ്പിച്ച് ആളുകളെ ക്രിസ്തുമതത്തിലേക്ക് ആകർഷിക്കാൻ ശ്രമിച്ചുവെന്നാണ് പരാതിയിലുള്ളത്. മാത്രമല്ല ദരിദ്രരായ ആദിവാസികൾക്ക് മെച്ചപ്പെട്ട ചികിത്സയും സാമ്പത്തിക സഹായവും വാഗ്ദാനം ചെയ്തുവെന്നും ആരോപിക്കുന്നുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മതപരിവർത്തനത്തിന് തയ്യാറാകാത്തവർക്ക് രോഗശാന്തി ലഭിക്കില്ലെന്നും അവർ നിത്യകാലം നരകയാതന അനുഭവിക്കേണ്ടി വരുമെന്നും പാസ്റ്റർമാർ ഭീഷണിപ്പെടുത്തിയതായി പരാതിക്കാരൻ ആരോപിച്ചു.
പ്രാർത്ഥനാ യോഗത്തിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇവയും സംഭവസ്ഥലത്ത് നിന്ന് പിടിച്ചെടുത്ത വസ്തുക്കളും പോലീസ് തെളിവായി സ്വീകരിച്ചിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നും ഇതിന് പിന്നിൽ വലിയൊരു ശൃംഖല പ്രവർത്തിക്കുന്നുണ്ടോ എന്നും പോലീസ് അന്വേഷിച്ചുവരികയാണ്.



