ക്രൂര പീഡനത്തിനൊടുവിൽ കൊല്ലപ്പെട്ട നിർഭയയുടെ പ്രതികളുടെ കഴുത്തിൽ കൊലക്കയറിടാൻ ആരാച്ചാർ കോട്ടയത്തു നിന്നും…! നീതി നടപ്പാക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് യുവാവിന്റെ നിവേദനം

ക്രൂര പീഡനത്തിനൊടുവിൽ കൊല്ലപ്പെട്ട നിർഭയയുടെ പ്രതികളുടെ കഴുത്തിൽ കൊലക്കയറിടാൻ ആരാച്ചാർ കോട്ടയത്തു നിന്നും…! നീതി നടപ്പാക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് യുവാവിന്റെ നിവേദനം

തേർഡ് ഐ ബ്യൂറോ

കോട്ടയം: നിർഭയക്കേസിൽ പ്രതികൾക്ക് വധശിക്ഷ നൽകാൻ ആരാച്ചാർമാർ ഇല്ലെന്ന വാർത്തയ്ക്ക് പിന്നാലെ പ്രതികളുടെ കഴുത്തിൽ കൊലക്കയർ അണിയിക്കാൻ കോട്ടയത്തു നിന്നും ഒരു യുവാവ്. കോട്ടയം സ്വദേശിയായ നവിൽ ടോം ജെയിംസ് എന്ന യുവാവാണ് നീതി നടപ്പാക്കി , രാജ്യത്തിന് തന്നെ മാതൃക ആകാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് തീഹാർ ജയിൽ സൂപ്രണ്ടിന് കത്തയച്ചിരിക്കുന്നത്. വധശിക്ഷ നടപ്പാക്കാൻ ആരാച്ചാർമാരില്ലെന്ന വാർത്ത പുറത്ത് വന്നതിന് പിന്നാലെയാണ് നവിൽ ടോം കത്തയച്ചത്.

ആരാച്ചാർമാരില്ലെന്ന വാർത്തയ്ക്ക് പിന്നാലെ ഷിംല സ്വദേശിയായ രവികുമാർ തന്നെ ആരാച്ചാരാക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിയ്ക്ക് കത്തയച്ചിരുന്നു. നിർഭയക്കേസിൽ പ്രതികൾക്ക് വധശിക്ഷ നീണ്ടു പോകുന്നത് രാജ്യത്ത് വൻ വിവാദങ്ങൾക്ക് വഴി വച്ചിരുന്നു. ബംഗളൂരുവിലും , ഹൈദരാബാദിലും പെൺകുട്ടികൾ അടുത്തിടെ ക്രൂരമായ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് നിർഭയക്കേസിൽ വധശിക്ഷ വൈകുന്നത് വീണ്ടും ചർച്ചയായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡൽഹി സെൻട്രൽ ജയിലിന്റെ സൂപ്രണ്ടും പ്രിവൺസ് അഡീഷണൽ ഇൻസ്പെക്ടർ ജനറലുമായ മുകേഷ് പ്രസാദിനാണ് നവിൽ ഇ മെയിൽ അയച്ചിരിക്കുന്നത്.

പ്രതികളെ തൂക്കിക്കൊല്ലുന്നതിൽ നിന്ന് ലഭിക്കുന്ന വരുമാനം ചാരിറ്റി പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുമെന്നും വയനാട്ടിലെ ആദിവാസി മേഖലയിലെ ഇൻസ്റ്റിറ്റ്യൂട്ടിന് ആംബുലൻസ് വാങ്ങാൻ ഈ പണം ഉപയോഗിക്കുമെന്നും നവിൽ വ്യക്തമാക്കുന്നു.

നിർഭയക്കേസിൽ പ്രതികൾക്ക് വധശിക്ഷ ഏതാണ്ട് ഉറപ്പായിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് തീഹാർ ജയിൽ അധികൃതർ ആരാച്ചാരെ തേടുന്നത്. ആരാകാരുടെ തസ്തിക എന്നത് നിലവിൽ സ്ഥിരം നിയമനത്തിനുള്ളതല്ല. ആവശ്യമുള്ളപ്പോൾ മാത്രം യോഗ്യരായവരെ റിക്രൂട്ട് ചെയ്യുകയാണ് ചെയ്യുന്നത്. മാനസികമായും , ശാരീരികമായും പൂർണ ആരോഗ്യമുണ്ടാകുക എന്നത് മാത്രമാണ് ആരാച്ചാർ തസ്തികയുടെ യോഗ്യത. ആരാച്ചാരില്ലെങ്കിൽ ജയിൽ ജീവനക്കാർ തന്നെ ശിക്ഷ നടപ്പാക്കുകയാണ് ചെയ്യുക.

നിർഭയക്കേസിൽ വധശിക്ഷ വിധിക്കപ്പെട്ട മുകേഷ് , അക്ഷയ് കുമാർ സിങ്ങ് എന്നിവർ ഇതുവരെയും രാഷ്ട്രപതിയ്ക്ക് ദയാഹർജി നൽകിയിട്ടില്ല. വിനയ് ശർമ്മ എന്ന പ്രതി മാത്രമാണ് ഇത് വരെ അപേക്ഷ നൽകിയിരിക്കുന്നത്. ഇയാളുടെ അപേക്ഷ നൽകണമെന്ന് ഡൽഹി സർക്കാർ ആവശ്യപ്പെട്ടിട്ടുമുണ്ട്. ഈ സാഹചര്യത്തിൽ മൂന്നു പേരുടെയും വധശിക്ഷ ഉടൻ നടപ്പാക്കേണ്ടി വരും.