
അമിത് ഷാ, കൊലക്കേസ് പ്രതി; മകന്‍ 50,000 രൂപ മൂന്നുമാസം കൊണ്ട് 80 കോടിയാക്കിയ മാന്ത്രികന്‍; രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ഗാന്ധി
സ്വന്തംലേഖകൻ
കോട്ടയം : ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്കും മകന്‍ ജയ് ഷായ്ക്കും എതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കൊലക്കേസ് പ്രതിയാണ് അമിത് ഷായെന്നും കുറഞ്ഞ സമയം കൊണ്ട് സ്വത്ത് പതിന്മടങ്ങാക്കിയ മാന്ത്രികനാണ് അമിത് ഷായുടെ മകനെന്നും മധ്യപ്രദേശിലെ ജബല്‍പൂരില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ രാഹുല്‍ ആരോപിച്ചു.ബിജെപിയുടെ പ്രസിഡന്റ് സത്യത്തില്‍ കൊലക്കേസ് പ്രതിയാണ്. അദ്ദേഹത്തിന്റെ മകന്‍ ജയ് ഷായെ കുറിച്ച് കേട്ടിട്ടുണ്ടോ. അദ്ദേഹമൊരു മാന്ത്രികനാണ്. അന്‍പതിനായിരം രൂപ മൂന്നു മാസം കൊണ്ട് 80 കോടിയാക്കി. സൊഹ്‌റാബുദ്ദീന്‍, തുളസി പ്രജാപതി വ്യാജ ഏറ്റുമുട്ടല്‍ കേസുകളിലെ അമിത് ഷായുടെ പങ്കിനെ സൂചിപ്പിച്ചാണ് രാഹുലിന്റെ കടന്നാക്രമണം. ഒപ്പം മകന്‍ ജെയ് ഷായ്ക്കെതിരായ അഴിമതി ആരോപണവും. ജയ് ഷായുടെ പേരിലെ കടലാസ് കമ്പനിയുടെ അവിശ്വസനീയ വളര്‍ച്ചയാണ് രാഹുല്‍ സൂചിപ്പിച്ചത്. ദേശസുരക്ഷയിലൂന്നിയ ബി.ജെ.പിയുടെ പ്രചാരണങ്ങള്‍ക്ക് മറുപടിയായി അഴിമതി തന്നെ ഉന്നയിക്കലാണ് കോണ്‍ഗ്രസ് തന്ത്രമെന്ന് വ്യക്തമാക്കുകയാണ് രാഹുലിന്റെ വാക്കുകള്‍. രാഹുല്‍ ഇന്ന് മധ്യപ്രദേശിലും രാജസ്ഥാനിലും പ്രചാരണ റാലികളില്‍ പ്രസംഗിക്കും.