മുടി മുറിച്ച് റാഗിങ്; പ്ലസ് വൺ വിദ്യാർത്ഥിയുടെ പരാതിയിൽ എട്ടു പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസെടുത്തു
സ്വന്തം ലേഖകൻ
കാസര്‍കോട്: മുടിമുറിച്ച് പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥിയെ റാഗ് ചെയ്ത സംഭവത്തില്‍ മഞ്ചേശ്വരം പോലീസ് കേസെടുത്തു. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. സ്‌കൂളിന് സമീപത്തെ കടയില്‍ വെച്ചായിരുന്നു റാഗിങ്.
മുടിമുറിച്ചും ഫാഷന്‍ പരേഡ് മാതൃകയില്‍ നടത്തിച്ചും നവാഗതരായ പ്ലസ്വണ്‍ വിദ്യാര്‍ത്ഥികളെ റാഗിങ്ങിനിരയാക്കിയെന്നാണ് പരാതി. റാഗിങ്ങിന് ഇരയായ കുട്ടികളില്‍ മഞ്ചേശ്വരം സത്യടുക്ക സ്വദേശിയായ പ്ലസ്വണ്‍ വിദ്യാര്‍ഥിയാണ് പരാതി നല്‍കിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെ റാഗിങ്ങിനിരയായ വിദ്യാര്‍ത്ഥി പോലീസില്‍ പരാതി നല്‍കിയതോടെയാണ് കേസെടുത്തത്. ഉപ്പള ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ്ടു വിദ്യാര്‍ഥികളായ എട്ടു പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. സംഭവത്തില്‍ നേരത്തെ ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു.
സത്യടുക്ക സ്വദേശിയായ വിദ്യാര്‍ഥിയുടെ മുടി കത്രിക കൊണ്ട് മുറിച്ചു മാറ്റുന്ന വീഡിയോ വ്യാഴാഴ്ച വൈകീട്ടോടെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.
ഇതിന് പിന്നാലെ മറ്റു വിദ്യാര്‍ഥികളെയും റാഗ് ചെയ്യുന്ന വീഡിയോകള്‍ പ്രചരിച്ചു തുടങ്ങി. എന്നാല്‍ റാഗിങ്ങിനിരയായ വിദ്യാര്‍ത്ഥികള്‍ ആരും തന്നെ ആദ്യഘട്ടത്തില്‍ പരാതി ഉന്നയിച്ചിരുന്നില്ല.
എന്നാല്‍ ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ കെ.വി മനോജ് കുമാര്‍ കേസെടുത്തിന് പിന്നാലെ വിദ്യാര്‍ത്ഥി പരാതിപ്പെടുകയായിരുന്നു.