നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കവേ വിദേശത്തേക്ക് കടന്നെന്ന് പ്രചരണം; പി വി അന്‍വര്‍ എംഎല്‍എ ഘാനയിലെ ജയിലിലെന്ന് ട്രോളുകള്‍; താന്‍ പോയത് ഘാനയില്‍ അല്ല, സിയറ ലിയോണിലാണെന്നാണ് അന്‍വര്‍; പൗഡര്‍ കുട്ടപ്പന്മാര്‍ക്കും വീക്ഷണം പത്രത്തിനും ചായയും വടയും തരുന്നുണ്ട്; എംഎല്‍എയുടെ ഫേസ് ബുക്ക് വീഡിയോ വൈറല്‍

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കവേ വിദേശത്തേക്ക് കടന്നെന്ന് പ്രചരണം; പി വി അന്‍വര്‍ എംഎല്‍എ ഘാനയിലെ ജയിലിലെന്ന് ട്രോളുകള്‍; താന്‍ പോയത് ഘാനയില്‍ അല്ല, സിയറ ലിയോണിലാണെന്നാണ് അന്‍വര്‍; പൗഡര്‍ കുട്ടപ്പന്മാര്‍ക്കും വീക്ഷണം പത്രത്തിനും ചായയും വടയും തരുന്നുണ്ട്; എംഎല്‍എയുടെ ഫേസ് ബുക്ക് വീഡിയോ വൈറല്‍

സ്വന്തം ലേഖകന്‍

നിലമ്പൂര്‍: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കവേ വിദേശത്തു പോയി തിരിച്ചെത്താത്ത പി വി അന്‍വര്‍ എംഎല്‍എ നീണ്ട ഇടവേളയ്ക്ക് ശേഷം ഫേസ്ബുക്ക് വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടു. എംഎല്‍എ ഘാനയിലെ ജയിലില്‍ ആണെന്ന തരത്തില്‍ വ്യാപകമായി ട്രോളുകള്‍ വന്ന് തുടങ്ങിയതോടെയാണ് അന്‍വര്‍ ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ടത്. ആഫ്രിക്കന്‍ രാജ്യമായ ഘാനയിലുണ്ടെന്ന അനുമാനത്തിലാണ് ട്രോളുകള്‍ വന്നത്. ഘാന പ്രസിഡന്റിന്റെ ഫേസ്ബുക് പേജില്‍ എംഎല്‍എയെ വിട്ടുതരണമെന്നും എത്ര വില വേണമെങ്കിലും തരാമെന്നും ഇല്ലെങ്കില്‍ ഇന്നോവ അയക്കുമെന്നും വരെ ട്രോളുകള്‍ വന്നു.

ഇതിന് മറുപടിയുമായി അന്‍വര്‍ നേരത്തെയും വന്നിരുന്നു. ‘ഘാനയില്‍ ജയിലില്‍ ആണത്രേ ആഗ്രഹങ്ങള്‍ കൊള്ളാം.. പക്ഷേ,ആളുമാറി പോയി.. ലേറ്റായി വന്താലും ലേറ്റസ്റ്റായ് വരവേ.. വെയ്റ്റ്’ -അന്‍വര്‍ എഫ്.ബിയില്‍ എഴുതി. ഘാനയുടെ പ്രസിഡന്റ് നാന അഡോ ഡാന്‍ങ്ക്വേ അകുഫോ അഡ്ഡോയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് അന്‍വര്‍ എംഎല്‍എയെ വിട്ടുതരണമെന്ന കമന്റുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അന്‍വറിനെ കാണാനില്ലെന്ന് ഒരാഴ്ച മുമ്പ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നിലമ്പൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പരാതിക്കാരെല്ലാം ക്ഷമിക്കണം, താന്‍ ആഫ്രിക്കയിലാണെന്നാണ് അന്ന് പി.വി. അന്‍വര്‍ മറുപടി നല്‍കിയത്. ‘പൊതുപ്രവര്‍ത്തകന്‍ എന്നതിനൊപ്പം താനൊരു ബിസിനസ്‌കാരന്‍ കൂടിയാണ്. രാഷ്ട്രീയപ്രവര്‍ത്തനമല്ല വരുമാനമാര്‍ഗം. അലവന്‍സിനെക്കാള്‍ ഏറിയ തുക ഓരോമാസവും ചെലവഴിക്കേണ്ടിവരുന്നുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിന്റെ തിരക്കിന് ശേഷം ബിസിനസ് ആവശ്യത്തിനാണ് വിദേശത്തേക്ക് വന്നത്’ -പി.വി. അന്‍വര്‍ മറുപടിയില്‍ വ്യക്തമാക്കിയിരുന്നു.

പി.വി.അന്‍വറിന്റെ വിഡിയോയ്ക്കൊപ്പം ചേര്‍ത്ത കുറിപ്പ്:

എന്നെ ഇത്രമാത്രം സ്നേഹിക്കുന്ന പ്രിയപ്പെട്ട ഊത്ത് കോണ്‍ഗ്രസുകാരേ.. മൂത്ത കോണ്‍ഗ്രസുകാരേ.. നിങ്ങളുടെ സ്നേഹം ഇത്രനാളും മനസ്സിലാക്കാന്‍ കഴിഞ്ഞില്ല എന്ന കുറ്റബോധം എനിക്കിന്നുണ്ട്.. ആദ്യമേ പറയാമല്ലോ.. ഞാന്‍ കാനയിലും കനാലിലുമൊന്നുമല്ല.. ഇപ്പോഴുള്ളത് ആഫ്രിക്കന്‍ രാജ്യമായ സിയെറ ലിയോണിലാണ്. ഇനി കാര്യത്തിലേക്ക് വരാം.. രാഷ്ട്രീയം എന്റെ ഉപജീവന മാര്‍ഗ്ഗമല്ല.. അതിന്റെ പേരില്‍ നഷ്ടപ്പെടുത്തിയതല്ലാതെ ഒന്നും സമ്പാദിച്ചിട്ടുമില്ല.

ജീവിതമാര്‍ഗ്ഗം എന്ന നിലയില്‍ ഒരു പുതിയ സംരംഭവുമായി ഇവിടെ എത്തിയതാണ്. പ്രവര്‍ത്തനങ്ങള്‍ പ്രാരംഭ ഘട്ടത്തിലാണ്. ഈ രാജ്യത്തെ നിയമവ്യവസ്ഥകള്‍ക്ക് വിധേയമായി സര്‍ക്കാര്‍ സഹായത്തോടെ കൂടിയാണ് ഇവിടെ കമ്ബനിയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുള്ളത്. നൂറോളം തൊഴിലാളികള്‍ ഒപ്പമുണ്ട്. കൂടുതല്‍ വിശദമായി കാര്യങ്ങള്‍ വിഡിയോയില്‍ പറയുന്നുണ്ട്.. (വിഡിയോ ആദ്യാവസാനം നിങ്ങള്‍ കാണണം എങ്കിലേ പുതിയ തിരക്കഥകള്‍ക്കുള്ള ത്രെഡ് കിട്ടൂ.)

പൗഡര്‍ കുട്ടപ്പന്മാര്‍ക്കും വീക്ഷണം പത്രത്തിനും ചില വാലാട്ടി മാധ്യമങ്ങള്‍ക്കുമുള്ള ചായയും വടയും കൃത്യമായി തരുന്നുണ്ട്.. എല്ലാവരും അവിടൊക്കെ തന്നെ കാണണം. എന്നാല്‍ ശരി.. വര്‍മസാറിനോട് പറഞ്ഞതേ നിങ്ങളോടും പറയാനുള്ളൂ..