പിഎസ്‌സി റാങ്ക് പട്ടികയില്‍ ഒന്നാം സ്ഥാനക്കാരി; പക്ഷെ ജോലി നല്‍കാന്‍ തസ്തികയില്ലെന്ന് പട്ടിക ജാതി വികസന വകുപ്പ്; നിയമന ഉത്തരവിനായി  ഓഫീസുകള്‍ കയറിയിറങ്ങി യുവതി

പിഎസ്‌സി റാങ്ക് പട്ടികയില്‍ ഒന്നാം സ്ഥാനക്കാരി; പക്ഷെ ജോലി നല്‍കാന്‍ തസ്തികയില്ലെന്ന് പട്ടിക ജാതി വികസന വകുപ്പ്; നിയമന ഉത്തരവിനായി ഓഫീസുകള്‍ കയറിയിറങ്ങി യുവതി

കണ്ണൂര്‍: പിഎസ്‌സി നിയമന ശുപാര്‍ശ നല്‍കിയ ഉദ്യോഗാര്‍ത്ഥിക്ക് ജോലി നല്‍കാന്‍ തസ്തികയില്ലെന്ന് പട്ടിക ജാതി വികസന വകുപ്പ്.

റാങ്ക് പട്ടികയില്‍ ഒന്നാം സ്ഥാനക്കാരിയായ കണ്ണൂര്‍ ചെറുവാഞ്ചേരിയിലെ സൗമ്യ നിയമന ഉത്തരവിനായി ദിവസവും ഓഫീസുകള്‍ കയറിയിറങ്ങുകയാണ്. റിപ്പോര്‍ട്ട് ചെയ്ത ഒഴിവ് ഇല്ലാതായത്, പിഎസ്‌സിയെ അറിയിക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ക്കുണ്ടായ വീഴ്ചയാണ് സൗമ്യക്ക് വിനയായത്

ഒരാഴ്ചയായി, സൗമ്യ എല്ലാ ദിവസവും കണ്ണൂര്‍ ജില്ലാ പട്ടികജാതി വികസന ഓഫീസിന്റെ വാതില്‍ക്കല്‍ വന്നിരിക്കുന്നു. 2023 മെയില്‍ വിവിധ തസ്തികകളിലേക്ക് പിഎസ്‌സി നടത്തിയ പരീക്ഷയിലെ ഒന്നാം റാങ്കുകാരിയാണ് സൗമ്യ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2024 ജനുവരി നാലിന് നിയമന ശുപാര്‍ശ കയ്യില്‍ കിട്ടി. എന്നാല്‍ അവര്‍ക്ക് നിയമനം നല്‍കാന്‍ തസ്തിക ഒഴിവില്ലെന്നാണ്, പരീക്ഷ കഴിഞ്ഞ് പട്ടിക വന്ന്, ശുപാര്‍ശയും വന്ന് കഴിഞ്ഞപ്പോള്‍ ജില്ലാ പട്ടിക ജാതി വികസന വകുപ്പ് കൈമലര്‍ത്തുന്നത്.

കണ്ണൂര്‍ പെരിങ്ങോമിലെ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ ആയ തസ്തികയിലാണ് ഒഴിവ് റിപ്പോര്‍ട്ട് ചെയ്തത്. കുട്ടികള്‍ ഇല്ലാത്തതിനാല്‍ ഈ സ്‌കൂള്‍ പട്ടിക വര്‍ഗ വികസന വകുപ്പിന് 2023 സെപ്തംബറില്‍ കൈമാറി.

എന്നാല്‍ ഇത് പിഎസ്‌സിയെ അറിയിച്ചില്ല. ഉദ്യോഗസ്ഥരുടെ വീഴ്ചയില്‍ സൗമ്യ കഷ്ടത്തിലായി. ഒരിക്കല്‍ റിപ്പോര്‍ട്ട് ചെയ്ത ഒഴിവ് റദ്ദാക്കാന്‍ പാടില്ലെന്നാണ് ചട്ടമെന്ന് പിഎസ്‌സി ചൂണ്ടിക്കാട്ടുന്നു. റാങ്ക് പട്ടികയില്‍ താഴെയുളളവര്‍ക്ക് ജോലി കിട്ടിയപ്പോഴും സൗമ്യയുടെ കാത്തിരിപ്പ് നീളുകയാണ്.

ഏപ്രില്‍ നാലിന് നിയമന ശുപാര്‍ശ കാലാവധി തീരും. എന്നാല്‍ മറ്റ് ജില്ലകളിലെ സ്‌കൂളുകളില്‍ നിയമനം നല്‍കാന്‍ സാധ്യത തേടി വകുപ്പ് ഡയറക്ടര്‍ക്ക് കത്തയച്ചിട്ടുണ്ടെന്നാണ് ജില്ലാ പട്ടികജാതി വികസന ഓഫീസറുടെ മറുപടി.