ബസുകളുടെ മരണപാച്ചിൽ : ആള് കയറും മുൻപ് ബെല്ലടിച്ചു , ബസിൽ നിന്നും വീണ വീട്ടമ്മയുടെ കാലിൽ ബസിന്റെ പിൻചക്രം കയറി; ശസ്ത്രക്രിയയിലൂടെ കാൽ മുറിച്ചു മാറ്റി

ബസുകളുടെ മരണപാച്ചിൽ : ആള് കയറും മുൻപ് ബെല്ലടിച്ചു , ബസിൽ നിന്നും വീണ വീട്ടമ്മയുടെ കാലിൽ ബസിന്റെ പിൻചക്രം കയറി; ശസ്ത്രക്രിയയിലൂടെ കാൽ മുറിച്ചു മാറ്റി

സ്വന്തം ലേഖകൻ

കോട്ടയം : സ്വകാര്യ ബസുകളുടെ  മരണ പാച്ചിലില്‍ വീട്ടമ്മയ്ക്ക് നഷ്ടമായത് ഇടതുകാൽ. പേരൂര്‍ കോട്ടമുറിക്കല്‍ തോമസിന്റെ ഭാര്യ പെണ്ണമ്മയാണ് (57) അപകടത്തില്‍പെട്ടത്.ഇവര്‍ കയറുന്നതിന് മുമ്പ് ബസ് മുന്നോട്ട് നീങ്ങിയതാണ് അപകട കാരണമായത്. കാലിലൂടെ ബസ് കയറി ഇറങ്ങിയിട്ടും യാത്രക്കാര്‍ ബഹളം വെച്ചതോടെയാണ് ഇവര്‍ ബസ് നിര്‍ത്തിയത്.ആയാംകുടി – പാലാ റൂട്ടില്‍ ഓടുന്ന ജസീന എന്ന സ്വകാര്യ ബസില്‍ കയറുമ്പോഴായിരുന്നു അപകടം. കയറുന്നതിനു മുന്‍പ് ബസ് മുന്നോട്ടു നീങ്ങി. തെറിച്ചു വീണ വീട്ടമ്മയുടെ കാലിലൂടെ ബസ് കയറി. ഗുരുതരമായി പരുക്കേറ്റ ഇടതു കാല്‍ ശസ്ത്രക്രിയ നടത്തി മുറിച്ചു നീക്കി.

കല്ലറയിലുള്ള ബന്ധുവിന്റെ വീട്ടില്‍ പോയ പെണ്ണമ്മയ്‌ക്കൊപ്പം സഹോദരി ഐവിയുമുണ്ടായിരുന്നു. സ്റ്റോപ്പില്‍ നിര്‍ത്തിയ ബസിന്റെ മുന്‍വശത്തെ വാതിലില്‍ക്കൂടി ഐവി ആദ്യം കയറി. പെണ്ണമ്മ കയറുന്നതിന് മുൻപ് തന്നെ ബെല്ലടിച്ചു. ബസ് മുന്നോട്ടെടുത്തോടെ പെണ്ണമ്മ റോഡിലേക്ക് തെറിച്ചു വീണു. ഇടതുകാലിലൂടെ ടയര്‍ കയറി ഇറങ്ങി. തലയ്ക്കും പരുക്കുണ്ട്.

യാത്രക്കാര്‍ ബഹളം വച്ചതോടെ ബസ് നിര്‍ത്തി. പെണ്ണമ്മയെ ഉടനെ കാരിത്താസ് ആശുപത്രിയിലെത്തിച്ചു. ചികില്‍സിച്ച്‌ ഭേദമാക്കാന്‍ കഴിയാത്ത നിലയിലായിരുന്നതിനാല്‍ കാല്‍ മുറിച്ചു നീക്കുകയായിരുന്നു.

വീട്ടമ്മയെ പിന്നീട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും യാതൊരു ദാക്ഷിണ്യവുമില്ലാതെ ഈ ബസ് അപ്പോഴും സര്‍വീസ് തുടര്‍ന്നുവെന്നും ആക്ഷേപമുണ്ട്.

Tags :