
തൊടുപുഴ: പിണറായി ഭരണം അവസാനിക്കാൻ താടിയും മുടിയും മുറിക്കാതെ അയ്യപ്പഭക്തൻ കാത്തിരുന്നത് എട്ട് വർഷം.
തൊടുപുഴ നെയ്യശ്ശേരി കാഞ്ഞിരക്കുഴിയില്‍ കെ.കെ. പ്രദീപാണ് (40) അപൂർവ്വ ശപഥമെടുത്ത് തന്റെ പ്രണയമടക്കം പലതും നഷ്ടപ്പെടുത്തിയത്. കടുത്ത അയ്യപ്പഭക്തനാണെങ്കിലും ഇതുവരെ പ്രദീപ് ശബരിമലയില്‍ പോയിട്ടില്ല.
2018ല്‍ ശബരിമല സ്ത്രീ പ്രവേശന വിധി വന്ന സമയത്താണ് പിണറായി വിജയൻ ഭരണം അവസാനിച്ചിട്ടേ താൻ താടിയും മുടിയും വടിയ്ക്കൂവെന്ന് പ്രതിജ്ഞയെടുത്തത്. ഒപ്പം മൂന്ന് വർഷത്തോളം തന്റെ ഓട്ടോറിക്ഷയില്‍ ഒറ്റയ്ക്ക് കേരളത്തിലെമ്പാടും സഞ്ചരിച്ച് അയ്യപ്പന് വേണ്ടി ഏവരും ഒരുമിക്കാൻ ആഹ്വാനം ചെയ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

തൊടുപുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ നിന്നായിരുന്നു തുടക്കം. ഫേസ്ബുക്കടക്കമുള്ള സാമൂഹ്യമാദ്ധ്യമങ്ങളിലൂടെയും പോരാട്ടം തുടർന്നു. ഭീഷണിയും ചീത്തവിളികളുമടക്കം പല എതിർപ്പുകളും വന്നു. ആ ദിവസങ്ങളില്‍ ഉറക്കം പോലും നഷ്ടമായിരുന്നതായി പ്രദീപ് പറയുന്നു.
സ്ത്രീ പ്രവേശനത്തിനെതിരെയുള്ള നാമജപ പ്രക്ഷോഭങ്ങളിലും സമരങ്ങളിലും രാഷ്ട്രീയ ഭേദമന്യേ പങ്കാളിയായി. സമരവുമായി പമ്പ വരെയെത്തിയെങ്കിലും മല ചവിട്ടിയില്ല. അതിന് താൻ യോഗ്യനാകുന്ന ദിവസം ഒറ്റത്തവണ മാത്രമായി അയ്യനെ കാണാനെത്തുമെന്ന് പ്രദീപ് പറയുന്നു.
2021ല്‍ വീണ്ടും പിണറായി സർക്കാർ വന്നതോടെ ശപഥം അവസാനിപ്പിക്കാൻ കാമുകിയടക്കം പലരും ആവശ്യപ്പെട്ടെങ്കിലും പ്രദീപ് വഴങ്ങിയില്ല. ഇക്കാരണത്താല്‍ അഞ്ച് വർഷമായി പ്രണയത്തിലായിരുന്ന പെണ്‍കുട്ടി ഉപേക്ഷിച്ചു. നാട്ടുകാർ പലരും ഭ്രാന്താണെന്ന് പറഞ്ഞു. ഈ ആക്ഷേപങ്ങള്‍ക്കെല്ലാമാണ് ഇന്നലെ പരിഹാരമായത്.
പിണറായി ഭരണം അവസാനിച്ചതിന്റെ 16-ാം നാളായ ഇന്നലെ നീട്ടി വളർത്തിയ താടിയുടെയും മുടിയുടെയും അറ്റം പ്രദീപ് മുറിച്ചു. വീഡിയോ ഫേസ്ബുക്കിലിട്ടു. ഒപ്പം നാട്ടുകാർക്ക് പായസ വിതരണവും നടത്തി.
എറണാകുളത്ത് സ്വകാര്യ സ്ഥാപനത്തില്‍ അക്കൗണ്ടന്റായിരുന്ന പ്രദീപ് പിതാവിന് സുഖമില്ലാതായതോടെയാണ് ജോലി ഉപേക്ഷിച്ച് നാട്ടിലെത്തിയത്. ശപഥം അവസാനിച്ച സ്ഥിതിക്ക് ഓണ്‍ലൈനായി അക്കൗണ്ടിംഗ് ജോലി തുടരാനാനാണ് പ്ലാൻ. കവി കൂടിയായ പ്രദീപ് ‘മനസാക്ഷി” എന്ന പേരില്‍ കവിതാ സമാഹാരവും പുറത്തിറക്കിയിട്ടുണ്ട്







