
തിരുവനന്തപുരം: സംസ്ഥാനത്ത് പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് രാഷ്ട്രീയ വാദപ്രതിവാദങ്ങള്‍ ശക്തമാകുന്നു. പദ്ധതി അടിയന്തരമായി പരിഗണിക്കേണ്ട സാഹചര്യമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ വ്യക്തമാക്കി. പദ്ധതിയോടുള്ള എതിർപ്പ് യുഡിഎഫിന് മുമ്പും ഉണ്ടായിരുന്നുവെന്നും ഇപ്പോള്‍ ഇടതുസർക്കാർ സൃഷ്ടിച്ച സാഹചര്യം എങ്ങനെ പരിഹരിക്കാമെന്നാണ് സർക്കാർ പരിശോധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പദ്ധതിയെക്കുറിച്ച് യുഡിഎഫിന്റെ വിദ്യാഭ്യാസ-രാഷ്ട്രീയ നയങ്ങള്‍ക്ക് അനുസൃതമായ ചർച്ചകള്‍ ആവശ്യമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. അതേസമയം, വിഷയത്തില്‍ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ രംഗത്തെത്തി. മുൻ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ധാരണാപത്രത്തില്‍ ഒപ്പുവെച്ച ശേഷമാണ് ഇപ്പോള്‍ എതിർപ്പ് ഉയർത്തുന്നതെന്ന് അദ്ദേഹം ആരോപിച്ചു. നിലവിലെ സർക്കാരിന് പദ്ധതി നടപ്പാക്കാതെ മുന്നോട്ടുപോകാനാകില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.
പദ്ധതി നടപ്പാക്കുന്നതില്‍ ഉണ്ടായ കാലതാമസത്തിന്റെ പേരില്‍ എല്‍ഡിഎഫും യുഡിഎഫും വിദ്യാർഥികളോടും രക്ഷിതാക്കളോടും മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഒടുവില്‍ മുസ്ലിം ലീഗില്‍ നിന്നുള്ള വിദ്യാഭ്യാസ മന്ത്രിയുടെ കാലത്തുതന്നെ പിഎം ശ്രീ പദ്ധതി കേരളത്തില്‍ നടപ്പാക്കേണ്ടി വരുമെന്നും സുരേന്ദ്രൻ അഭിപ്രായപ്പെട്ടു.
Whatsapp Group 1 | Whatsapp Group 2 |Telegram Group







