
ഇടതുഭരണത്തില്‍ കേരളം ഏറെ മുന്നോട്ടുപോയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതാണ് ജനങ്ങള്‍ ആഗ്രഹിച്ചതെന്നും അതുകൊണ്ട് ഇനി യുഡിഎഫ് അധികാരത്തില്‍ വരേണ്ടതില്ലെന്ന് അവർ തീരുമാനിച്ചതിനാലാണ് തുടർഭരണം സാധ്യമായതെന്നും മുഖ്യമന്ത്രി പറഞ്ഞു.കണ്ണൂർ മുണ്ടയാട് എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘കേരളം ഇടതുഭരണത്തില്‍ ഏറെ മുന്നോട്ടു പോയി. ഇതാണ് ജനങ്ങള്‍ ആഗ്രഹിച്ചത്. ജനങ്ങളാഗ്രഹിച്ചത് കേരളത്തില്‍ സഫലമാകുന്നു എന്ന് വന്നപ്പോള്‍ ജനങ്ങള്‍ തീരുമാനിച്ചു, ഇനി പഴയ പതിവ് വേണ്ട. നമുക്ക് ഇപ്പോഴുള്ള ഭരണം തുടർന്നാല്‍ മതി. നാടിനെ പിന്നോട്ടേക്ക് നടത്തിച്ച യുഡിഎഫ് അധികാരത്തില്‍ വരേണ്ടതില്ല എന്ന് ജനം തീരുമാനിച്ചു. അങ്ങനെയാണ് നാടിന്റെ ചരിത്രം തിരുത്തി കേരളത്തിലെ എല്‍ഡിഎഫിന് തുടർഭരണം 2021ല്‍ ജനങ്ങള്‍ സമ്മാനിക്കുന്നത്’, മുഖ്യമന്ത്രി പറഞ്ഞു.ഇപ്പോള്‍ അഞ്ച് വർഷം പൂർത്തിയായി.
ഈ അഞ്ചുവർഷം എടുത്താലും അതിനു മുൻപുള്ള അഞ്ചുവർഷം കൂടി ചേർത്ത് പത്തുവർഷം എടുത്താലും കേരളത്തിലെ ജനങ്ങളില്‍ ഒരാള്‍ക്ക് പോലും നിരാശപ്പെടേണ്ടി വന്നിട്ടില്ല. എല്ലാവരും നല്ല അഭിമാന ബോധത്തോടെയാണ് നാടിനെ കുറിച്ചോർക്കുന്നത്. എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലും ജനങ്ങളും കൂടെയുണ്ടായിരുന്നതായി മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ കേരളം തകരട്ടെ എന്നതാണ് കേന്ദ്രസർക്കാരിന്റെ നിലപാടെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേന്ദ്ര സർക്കാർ കേരളത്തിനെതിരെയാണ് നീങ്ങുന്നത്. അർഹിക്കുന്ന സഹായം പോലും നല്‍കുന്നില്ല. കേരളം അങ്ങനെ വികസിക്കേണ്ട എന്നതാണ് കേന്ദ്ര നിലപാട്. കേരളം വികസിക്കേണ്ട, കേരളം തകരട്ടെ എന്ന സമീപനമാണ് കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാരിന്. ബിജെപിയെയും ആർഎസ്എസിനെയും കേരളം സ്വീകരിക്കുന്നില്ല എന്നതാണ് അതിന് കാരണമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.







