മോദി വാക്കിന് വിലയില്ലാത്തവൻ; പിണറായി

മോദി വാക്കിന് വിലയില്ലാത്തവൻ; പിണറായി

സ്വന്തം ലേഖകൻ

ദുബായ്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പ്രളയ ദുരിതാശ്വാസ ഫണ്ട് സമാഹരണത്തിന് മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും വിദേശ യാത്രക്ക് അനുമതി നൽകാമെന്ന് ആദ്യം സമ്മതിച്ചിരുന്നതാണ്. എന്നാൽ പിന്നീട് നിഷേധിച്ചു. പറഞ്ഞ വാക്കിന് വിലയില്ലാത്തവരെ എങ്ങനെ വിശ്വസിക്കും. ഇപ്പോൾ കൂടുതൽ പറയുന്നില്ല. കക്ഷി രാഷ്ട്രീയമല്ല നാടിന്റെ താൽപര്യം ആണ് ഇപ്പോൾ പ്രധാനം. പറയേണ്ട കാര്യങ്ങൾ പിന്നീട് പറയുമെന്നും അദ്ദേഹം പറഞ്ഞു. ദുബൈ ഊദ്മേത്തയിൽ സംഘടിപ്പിച്ച പൊതുസമ്മേളനത്തിലാണ് കേന്ദ്രത്തിനെതിരെ പിണറായി വിമർശനം ഉന്നയിച്ചത്.

പ്രധാനമന്ത്രി മന്ത്രിമാരുടെ വിദേശയാത്രയ്ക്ക് വാക്കാൽ അനുമതി നൽകിയിരുന്നു. പിന്നീട് അത് നിഷേധിക്കുന്ന സമീപനമാണ് പ്രധാനമന്ത്രി സ്വീകരിച്ചതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നമ്മൾ വാക്കിന് വിലനൽകുന്നവരാണല്ലോ. വാക്കിന് വിലയില്ലാതായാൽ ഏത് സ്ഥാനത്തിരുന്നിട്ടും കാര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വിവിധ രാജ്യങ്ങളിലുള്ള മലയാളി സമൂഹത്തോട് കേരളത്തിന്റെ പുനർനിർമ്മാണ സഹായമഭ്യർത്ഥിക്കാനായി അനുമതി ചോദിച്ചപ്പോൾ സൗഹാർദ്ദപൂർവ്വം അനുവദിച്ചിരുന്നു. എന്നാൽ, മലയാളി സമൂഹത്തോട് മാത്രമല്ല വിദേശ രാജ്യങ്ങളിലെ വിവിധ ചാരിറ്റി ഓർഗനൈസേഷനിൽ നിന്നും സഹായം വാങ്ങാമെന്നും പ്രധാനമന്ത്രി പറഞ്ഞു. എന്നാൽ പിന്നീട് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് യാതൊരു വിധത്തിലുള്ള മറുപടിയും ലഭിക്കാതായെന്നും പിണറായി പൊതുസമ്മേളനത്തിൽ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group