
സ്വന്തം ലേഖിക
പത്തനംതിട്ട: ഉദ്ഘാടനം കഴിഞ്ഞിട്ടും പത്തനംതിട്ടയിലെ പുതിയ കെഎസ്ആർടിസി സ്റ്റാന്റില്‍ നിന്നും സർവീസുകൾ തുടങ്ങുന്നില്ല. ടെർമിനലിലെ കെട്ടിടങ്ങൾ പൂർണ സജ്ജമാണെങ്കിലും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാത്തതാണ് തടസം. ദിവസേവന ആയിരക്കണക്കിന് യാത്രക്കാരാണ് പത്തനംതിട്ട സ്റ്റാന്റിലെത്തുന്നത്.
നിലവിലെ സ്റ്റാന്റിനോട് ചേർന്നുള്ള സ്ഥലത്ത് ആറുവർഷം മുമ്പാണ് പുതിയ ടെർമിനിൽ നിർമ്മാണം തുടങ്ങിയത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വിജ്ഞാപനം വരുന്നതിന് ദിവസങ്ങൾക്ക് മുമ്പ് വലിയ ആഘോഷത്തോട് കൂടിയാണ് ടെർമിനൽ ഉദ്ഘാടനം ചെയ്തത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ശബരിമല കെഎസ്ആർടിസി ഹബ് കൂടിയായ ടെർമിനലിൽ നിന്ന് ഉടൻ സർവീസ് തുടങ്ങുമെന്നായിരുന്നു ഉദ്ഘാടന ദിവസം അന്നത്തെ എംഎൽഎയായിരുന്ന വീണ ജോര്‍ജിന്റെ പ്രഖ്യപനം. എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പും കഴിഞ്ഞ് അന്നത്തെ എംഎൽഎ മന്ത്രിയുമായി പുതിയ സർക്കാർ ഒരു വര്‍ഷം പൂർത്തിയാക്കിയിട്ടും ബസ് സ്റ്റാന്റില്‍ നിന്ന് ഒരു സർവീസ് പോലും ഓടിക്കാൻ കഴിഞ്ഞിട്ടില്ല.
ഡിടിഒ ഓഫീസ് അടക്കം കെഎസ്ആർടിസിയിലെ എല്ലാ ഓഫീസുകളും പുതിയ ടെർമിനലിലാണ് പ്രവർത്തിക്കുന്നത്. എന്നിട്ടും പത്തനംതിട്ടക്കാരുടെ കാത്തിരിപ്പ് ദുസ്വപ്നമായി തുടരുകയാണ്. അതേസമയം മഴ പെയ്ത് വെള്ളക്കെട്ടായതോടെ പഴയ ബസ് സ്റ്റാന്റിലെത്തുന്നവര്‍ ദുരിതത്തിലാണ്.









