
പത്തനംതിട്ട: പോക്സോ കേസിലെ പ്രതിയുടെ മൊബൈൽ ഫോണിലുള്ള ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചെന്ന പരാതിയിൽ രണ്ട് യൂട്യൂബ് ചാനൽ പ്രവർത്തകരെ അടൂർ പൊലീസ് അറസ്റ്റ് ചെയ്തു. വിസ്മയ ന്യൂസ്, ശ്രീ വ്ലോഗ് എന്നീ യൂട്യൂബ് ചാനലുകളുമായി ബന്ധപ്പെട്ട ആറുപേർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
പോക്സോ കേസിൽ അറസ്റ്റിലായ യുവാവിന്റെ പിതാവിന്റെ പരാതിയിലാണ് നടപടി. പ്രതിയുടെ ഫോണിലെ വീഡിയോ ദൃശ്യങ്ങൾ പൊലീസുകാരുടെ സഹായത്തോടെ ലഭിച്ചിട്ടുണ്ടെന്നും, അവ പുറത്തുവിടാതിരിക്കണമെങ്കിൽ 10 ലക്ഷം രൂപ നൽകണമെന്നും പ്രതികൾ നിരന്തരം ആവശ്യപ്പെട്ടതായി പരാതിയിൽ പറയുന്നു. ഒടുവിൽ രണ്ടര ലക്ഷം രൂപ നൽകാമെന്ന് പരാതിക്കാരൻ സമ്മതിച്ചതായും തുക അടൂരിൽ കൈമാറാമെന്ന് അറിയിച്ചതായും പൊലീസ് വ്യക്തമാക്കി.
തുടർന്ന് പരാതിക്കാരൻ പൊലീസിനെ സമീപിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വിസ്മയ ന്യൂസുമായി ബന്ധപ്പെട്ട അഗ്നി (33), അനീഷ് (35) എന്നിവരെ പൊലീസ് പിടികൂടി. ശ്രീ വ്ലോഗ് ചാനലിന്റെ ഉടമ ശ്രീജിത്ത്, ഭാര്യ, റഹീം, കണ്ടാലറിയാവുന്ന ഒരാൾ ഉൾപ്പെടെ മറ്റ് പ്രതികൾക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഒളിവിലുള്ള പ്രതികളെ ഉടൻ പിടികൂടുമെന്ന് അടൂർ പൊലീസ് അറിയിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group







