
സ്വന്തം ലേഖകൻ
പത്തനംതിട്ട: വാടകക്ക് വീട് കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന. അതിഥി തൊഴിലാളി പിടിയിൽ. പശ്ചിമ ബംഗാൾ സിലിഗുഡി സ്വദേശി ഉസ്മാന്‍റെ മകൻ ദുലാൽ (34) ആണ് 360 ഗ്രാം കഞ്ചാവുമായി പന്തളം പോലീസിന്‍റെ പിടിയിലായത്.
പന്തളത്ത് കഞ്ചാവുമായി പിടിയിലായ പ്രതിയിൽ നിന്ന് കിട്ടിയ രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ നീക്കത്തിലാണ് ഇയാൾ കുടുങ്ങിയത്. ജില്ലാ പോലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജനിന്‍റെ നിർദേശപ്രകാരം പന്തളം പോലീസ് ഇൻസ്‌പെക്ടർ എസ്. ശ്രീകുമാറിന്‍റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക സ്‌ക്വാഡിന്‍റെ അന്വേഷണത്തെ തുടർന്നാണ് അറസ്റ്റ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പന്തളം കടയ്ക്കാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് സമീപം സ്വകാര്യ വ്യക്തിയുടെ വീട്ടിൽ വാടകയ്ക്ക് താമസിച്ചുവരികയാണ് ദുലാൽ. 11 വർഷമായി പന്തളത്ത് വാടകയ്ക്ക് താമസിക്കുന്ന ഇയാൾ മേസ്തിരിപ്പണിയുടെ മറവിലാണ് കഞ്ചാവ് കച്ചവടം ചെയ്യുന്നതെന്ന് ചോദ്യം ചെയ്യലിൽ തെളിഞ്ഞു. ഇവിടെ ശേഖരിച്ചു വച്ച ശേഷം അതിഥി തൊഴിലാളികൾക്കും നാട്ടുകാർക്കും വിറ്റുവരികയായിരുന്നു.
ഒരു പൊതിക്ക് 500 രൂപ നിരക്കിലാണ് പ്രതി കഞ്ചാവ് കച്ചവടം നടത്തിവന്നത്. താമസിക്കുന്ന ഇടത്തിനു സമീപം കുഴിച്ചിട്ട നിലയിലാണ് കഞ്ചാവ് ശേഖരം കണ്ടെത്തിയത്.
പോലീസ് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിലുള്ള പ്രത്യേക സ്‌ക്വാഡിൽ എസ്. ഐ. ഗ്രീഷ്മ ചന്ദ്രൻ, എസ്.സി.പി. ഓമാരായ സഞ്ചയൻ, ശരത്, സി.പി.ഓമാരായ അൻവർഷാ, അമീഷ്, രഞ്ജിത്ത് എന്നിവരാണ് ഉള്ളത്. കഴിഞ്ഞ ഏതാനും മാസങ്ങളായി പന്തളം, ഇലവുംതിട്ട സ്റ്റേഷൻ പ്രദേശങ്ങളിൽ മയക്കുമരുന്ന് വിൽപ്പന സജീവമാണ്. ലോഡ്ജുകൾ കേന്ദ്രീകരിച്ചും മറ്റും നടത്തുന്ന കച്ചവടത്തിൽ വനിതകൾ അടക്കം സംഘങ്ങള്‍ പോലീസ് പിടിയിലാകുകയും ചെയ്തിരുന്നു.









