നിയമം കാറ്റിൽപ്പറത്തി ടിപ്പറുകളുടെ മരണപ്പാച്ചിൽ; പത്തനംതിട്ടയിൽ അമിതവേ​ഗതയിലെത്തിയ ടിപ്പർ ഓട്ടോറിക്ഷയിലിടിച്ച് വയോധികന് ദാരുണാന്ത്യം; രണ്ടു സ്ത്രീകളും കുട്ടിയുമടക്കം നാലുപേർക്ക് പരിക്ക്; വാഹനവും ഡ്രൈവറും കസ്റ്റഡിയിൽ

Spread the love

സ്വന്തം ലേഖകൻ

പത്തനംതിട്ട: സർക്കാർ നിയന്ത്രണങ്ങൾ ഏറുമ്പോഴും നിരത്തുകളിൽ ടിപ്പറുകളുടെ മരണപ്പാച്ചിലിന് കുറവില്ല. കോഴഞ്ചേരിയിൽ അമിതവേ​ഗതയിലെത്തിയ ടിപ്പർ നിയന്ത്രണവിട്ട് ഓട്ടോറിക്ഷയിൽ ഇടിച്ചു വൃദ്ധൻ മരിച്ചു. രണ്ടു സ്ത്രീകളും കുട്ടിയുമടക്കം നാലു പേർക്ക് പരിക്ക്.

ഓട്ടോ യാത്രക്കാരനായിരുന്ന ഇലവുംതിട്ട അയത്തിൽ പൂപ്പൻ കാലായിൽ ശിവരാമൻ (85) ആണ് മരിച്ചത്. പൂപ്പൻ കാലായിൽ സിന്ധു (50 ), ശ്രീദേവി (42 ), വിസ്‌മജ (8 ), ഓട്ടോ ഡ്രൈവർ ഇലവുംതിട്ട നാരങ്ങാനത്ത് ജെയിംസ് (45 ) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. തലക്കും ശരീരത്തിലും നിരവധി മുറിവുകൾ ഉണ്ടായിട്ടുള്ള ഇവർ മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബുധനാഴ്ച 11.30 ഓടെ തിരുവല്ല പത്തനംതിട്ട സംസ്ഥാന പാതയിൽ കോഴഞ്ചേരി സ്റ്റേഡിയത്തിനു സമീപം ആയിരുന്നു അപകടം. കോഴഞ്ചേരി ജില്ലാ ആശുപത്രിയിലേക്ക് വന്ന ഓട്ടോറിക്ഷയിൽ മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്തു കയറി വന്ന ടിപ്പർ ലോറി ഇടിക്കുകയായിരുന്നു എന്ന് ദൃക്‌സാക്ഷികൾ പറയുന്നു.

ഉടൻ തന്നെ ജില്ലാ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജിലേക്കും മാറ്റുകയായിരുന്നു. സംഭവത്തിൽ ടിപ്പർ ഡ്രൈവർ ആലപ്പുഴ പാലമേൽ കുടശ്ശനാട് കിഴക്കേ ചരുവിൽ വീട്ടിൽ അനിൽ കുമാറിന്റെ മകൻ അനൂപി (32) നെതിരെ ആറന്മുള പോലീസ് കേസെടുത്തു. വാഹനവും ഡ്രൈവറെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.