
സ്വന്തം ലേഖകൻ
കുറവിലങ്ങാട്: കുറവിലങ്ങാട്ടും പരിസരപ്രദേശത്തും മോഷണ പരമ്പര നടത്തിയ പെരുംകള്ളൻ പൊലീസ് പിടിയിൽ. തമിഴ്‌നാട് സ്വദേശിയായ പരമശിവനെയാണ് കുറവിലങ്ങാട് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ സജീവ് ചെറിയാന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
പകൽ സമയത്ത് ആളില്ലാത്ത വീടുകളുടെ ആസ്ബറ്റോസ് ഷീറ്റ് ഇളക്കിമാറ്റി വീടിനുള്ളിൽ അതിക്രമിച്ച് കയറി മോഷണം നടത്തുന്നതായിരുന്നു പ്രതിയുടെ രീതി. സമാന രീതിയിൽ കുറവിലങ്ങാട് ഭാഗത്ത് ആര്യനാട് മുണ്ടിയാനിപ്പുറം സെബാസ്റ്റ്യന്റെ അടഞ്ഞു കിടന്ന വീടിനുള്ളിൽ കയറി പ്രതി 10 ലക്ഷം രൂപയോളം വിലവരുന്ന 25 പവൻ സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ച കേസിലെ പ്രതിയാണ് പരമശിവൻ.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിനു ശേഷം രക്ഷപെട്ട പ്രതിയെ കണ്ടെത്തുന്നതിനായി ജില്ലാ പൊലീസ് മേധാവി ഡി.ശില്പ, വൈക്കം ഡിവൈ.എസ്.പി എ.ജെ തോമസിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു.
ഇതിനിടെയാണ് ബുധനാഴ്ച ഉച്ചയ്ക്ക് കുര്യനാട് ഭാഗത്തുനിന്ന് മറ്റൊരു മോഷണശ്രമത്തിന്റെ വിവരങ്ങൾ ലഭിക്കുകയും തുടർന്ന് നടന്ന അന്വേഷണത്തിലുമാണ് പരമശിവൻ പിടിയിലാകുന്നത്.
കുറവിലങ്ങാട്ടും പരിസരപ്രദേശത്തും ഒരു വർഷത്തോളമായി ലോട്ടറി കച്ചവടം നട്ത്തിവരികയായിരുന്നു പ്രതി. ഇതിന്റെ ഇടവേളകളിലാണ് ഇയാൾ മോഷണം നടത്തിയിരുന്നത്.
കുറവിലങ്ങാട് എസ്.എച്ച്.ഒ സജീവ് ചെറിയാന്റെ നേതൃത്വത്തിൽ എസ്.ഐമാരായ സദാശിവൻ, തോമസ്‌കുട്ടി ജോർജ്, മനോജ്കുമാർ, എ.എസ്.ഐമാരായ സിനോയിമോൻ, സാജുലാൽ, ജയ്സൺ, അഗസ്റ്റിൻ, ഷിജു സൈമൺ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ എം.കെ സുരേഷ്, പി.ആർ രാജീവ്, സിവിൽ പൊലീസ് ഓഫിസർ ടി.എൻ സന്തോഷ് എന്നിവർ അടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.



