വിവാഹസദ്യക്കിടെ പപ്പടം കിട്ടാത്തതിനെച്ചൊല്ലി കൂട്ടത്തല്ല്; നഷ്ടം ഒന്നരലക്ഷം രൂപ; ഓഡിറ്റോറിയത്തിലെ 12 മേശകളും 25 കസേരകളും തകര്‍ത്തു
സ്വന്തം ലേഖിക
ആലപ്പുഴ: വിവാഹസദ്യക്കിടെ പപ്പടം കിട്ടാത്തതിനെച്ചൊല്ലിയുള്ള സംഘര്‍ഷത്തില്‍ ഒന്നര ലക്ഷത്തോളം രൂപയുടെ നഷ്ടം.
കൂട്ടത്തല്ലിനിടെ ഓഡിറ്റോറിയത്തിലെ മേശകളും കസേരകളും മറ്റു ഉപകരണങ്ങളും അടിച്ചുതകര്‍ത്തിരുന്നു. സംഘര്‍ഷത്തില്‍ ഓഡിറ്റോറിയത്തിൻ്റെ ഉടമ ഉള്‍പ്പെടെ മൂന്നു പേര്‍ക്ക് പരിക്കേറ്റിരുന്നു.
ഹരിപ്പാട് മുട്ടത്തെ സ്വകാര്യ ഓഡിറ്റോറിയത്തില്‍ ഞായറാഴ്ച നടന്ന വിവാഹത്തിനിടെയാണ് സംഘര്‍ഷം ഉണ്ടായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വിവാഹസദ്യക്കിടയില്‍ തൃക്കുന്നപ്പുഴ സ്വദേശിയായ വരന്റെ കൂട്ടുകാര്‍ രണ്ടാമതും പപ്പടം ചോദിച്ചതാണ് കൂട്ടത്തല്ലില്‍ കലാശിച്ചത്. കൂട്ടത്തല്ലില്‍ മുരളീധരന്‍ (65) ജോഹന്‍ (24 ) ഹരി (21) എന്നിവര്‍ക്കാണ് പരിക്കേറ്റത്. വാക്കുതര്‍ക്കം രൂക്ഷമാകുകയും കൈയ്യാങ്കളിയിലേക്ക് മാറുകയുമായിരുന്നു. കസേരകള്‍ ഉപയോഗിച്ച് വരെ നടന്ന തല്ല് കല്യാണ ഓഡിറ്റോറിയത്തിന് പുറത്തേക്കും വ്യാപിച്ചു.
മാര്‍ബിളിന്റെ 12 മേശകള്‍, 25-ഓളം കസേരകള്‍ എന്നിവ പൂര്‍ണമായും തകര്‍ന്നതായി ഓഡിറ്റോറിയം ഉടമയുമായി ബന്ധപ്പെട്ടവര്‍ പറഞ്ഞു. എന്നാല്‍ പരാതിയുമായി മുന്നോട്ടുപോകാന്‍ താത്പര്യമില്ലെന്നും ഒത്തുതീര്‍പ്പായെന്നും ഓഡിറ്റോറിയം ഉടമകളുമായി ബന്ധപ്പെട്ടവര്‍ പറഞ്ഞു.
അതേസമയം ട്രോളുകളും കമൻ്റുകളും കൊണ്ട് വൈറലായ പപ്പടത്തല്ല് സോഷ്യല്‍ മീഡിയില്‍ എങ്ങും നിറയുകയാണ്. പപ്പടത്തിന് വേണ്ടി നടന്ന കൂട്ടത്തല്ലിനെ ‘പപ്പട ലഹള’യെന്നാണ് ട്രോളന്മാര്‍ വിശേഷിപ്പിച്ചിരിക്കുന്നത്.