
സ്വന്തം ലേഖകൻ
മുണ്ടക്കയം: ഒരു ഇടവേളയ്ക്ക് ശേഷം മലയോര മേഖലയിൽ നിരോധിത പാൻമസാല വ്യാപകമാകുന്നു. മുണ്ടക്കയത്തും സമീപപ്രദേശങ്ങളിലും നിരോധിത പുകയില ഉത്പന്നങ്ങളുടെ വിൽപ്പന തകൃതിയാണ്. എക്സൈസ് വകുപ്പിൻറെ പരിശോധന കുറഞ്ഞതാണ് പ്രധാന കാരണം.പരിശോധന നിലച്ചതോടെ ചെറിയ പെട്ടിക്കടകളിൽ വരെ നിരോധിത പുകയില ഉത്പന്നം ലഭിക്കുന്ന സാഹചര്യമാണ്. ജീവനക്കാർ ഇല്ലാത്തതു മൂലമാണ് പരിശോധന കുറഞ്ഞതെന്നാണ് എക്സൈസ് വകുപ്പിൻറെ വിശദീകരണം.
കഴിഞ്ഞ ആറു മാസമായി മുണ്ടക്കയം എക്സൈസ് ഓഫീസിൽ ഇൻസ്പെക്ടർ ഇല്ലാത്ത അവസ്ഥയാണ്. പുകയില ഉത്പന്നങ്ങളുമായി പ്രതിയെ പിടികൂടിയാൽ ഇൻസ്പെക്ടർ റാങ്കിലുള്ള ഉദ്യോഗസ്ഥർ ഉണ്ടാകണമെന്ന നിയമത്തിലെ നൂലാമാലയാണ് പരിശോധനയിൽനിന്ന് ഉദ്യോഗസ്ഥരെ പിന്തിരിപ്പിക്കുന്നത്. തങ്ങളെക്കൊണ്ട് ആവുന്ന രീതിയിൽ പരിശോധന നടത്താറുണ്ടെന്ന് ഇവർ വിശദീകരിക്കുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മൊത്തക്കച്ചവടക്കാർ മുതൽ ചില്ലറ വിൽപനശാലകൾവരെ മുണ്ടക്കയം ടൗണിൻറെ പല ഭാഗങ്ങളിലും സജീവമാണ്. ചില കടകളിൽ യാതൊരു മറയും കൂടാതെയാണ് ഇവ കച്ചവടം നടത്തുന്നത്. സ്കൂൾ, കോളജ് വിദ്യാർഥികളെ ലക്ഷ്യമിട്ടും ഇത്തരം സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ട്. വിദ്യാലയങ്ങൾ സജീവമായതോടെയാണ് ഇവർ വിദ്യാർഥികളെ ലക്ഷ്യമിടുന്നത്.
അന്യസംസ്ഥാനങ്ങളിൽനിന്നു തുച്ഛമായ വിലയ്ക്കു വാങ്ങുന്ന പാൻമസാലകൾ ഉയർന്ന വിലയ്ക്കാണ് വിൽപന നടത്തുന്നത്. അന്യസംസ്ഥാന തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന മേഖലയിൽ വിൽപന തകൃതിയാണ്. നിരോധിത പാൻമസാല വിൽപനയ്ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കാൻ അധികൃതർ തയാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.



