പാലാരിവട്ടത്തിന് പിന്നാലെ വല്ലാർപ്പാടവും പൊളിയുന്നു: ആറുമാസം മുൻപ് ഗതാഗതത്തിന് തുറന്നു നൽകിയ പാലത്തിൽ വിള്ളൽ; ഒരൽപം സിമന്റ് എങ്കിലും ചേർത്തുകൂടെ കരാറുകാരെ..!

പാലാരിവട്ടത്തിന് പിന്നാലെ വല്ലാർപ്പാടവും പൊളിയുന്നു: ആറുമാസം മുൻപ് ഗതാഗതത്തിന് തുറന്നു നൽകിയ പാലത്തിൽ വിള്ളൽ; ഒരൽപം സിമന്റ് എങ്കിലും ചേർത്തുകൂടെ കരാറുകാരെ..!

സ്വന്തം ലേഖകൻ

കൊച്ചി: പാലാരിവട്ടത്തിന് പിന്നാലെ വല്ലാർപ്പാടത്തെ മേൽപ്പാലവും തകർച്ചയിലേയ്ക്ക്. ആറു മാസം മുൻപ് മാത്രം ഗതാഗതത്തിനായി തുറന്നു നൽകിയ വല്ലാർപ്പാടം – വൈപ്പിൻ മേൽപ്പാലത്തിൽ വിള്ളൽ കണ്ടെത്തിയതോടെ, പാലം പണിയുമ്പോൾ അൽപം സിമന്റ് എങ്കിലും ചേർത്തൂകൂടെ കരാറുകാരെ എന്നാണ് നാട്ടുകാർ ഇപ്പോൾ ചോദിക്കുന്നത്.
വിള്ളൽ കണ്ടെത്തിയതിനെ തുടർന്ന് ഈ വഴിയ്ക്കുള്ള ഗതാഗതം പൊലീസ് തടഞ്ഞു. വല്ലാർപാടം വൈപ്പിൻ മേൽപ്പാലത്തിന്റെ അപ്രോച്ച് റോഡിലാണ് വിള്ളൽ കണ്ടെത്തിയത്.. ബലക്ഷയമെന്ന് സംശയം ഉയർന്നതിനെ തുടർന്ന് പാലത്തിലൂടെയുള്ള ഗതാഗതംപൊലീസ് താൽക്കാലികമായി തടഞ്ഞു. ദേശീയ പാത അതോറിട്ടിയുടെ പരിശോധനക്ക് ശേഷമേ ഗതാഗതം പുനഃസ്ഥാപിക്കുകയുള്ളൂ.
വൈപ്പിൻ ഭാഗത്തേക്ക് പോകുമ്പോൾ പാലത്തിന് സമീപം ഇടതു ഭാഗത്തായാണ് റോഡിന് വിള്ളലുണ്ടായിരിക്കുന്നത്. ഈ ഭാഗത്ത് ടാറിംഗ് പൊളിഞ്ഞു നീങ്ങിയിട്ടുണ്ട്. പാലത്തിലൂടെ സർവീസ് നടത്തുന്ന ബസ്സിലെ ജീവനക്കാരാണ് സംഭവം പൊലീസിനെ അറിയിച്ചത്.
തുടർന്ന് പൊലീസെത്തി പരിശോധിച്ച ശേഷം ഗതാഗതം നിരോധിച്ചു. വാഹനങ്ങൾ കടത്തി വിടാൻ കഴിയുമോയെന്ന് പരിശോധന നടത്താൻ ദേശീയ പാത അതോറിട്ടിയെ അറിയിക്കുകയും ചെയ്തു. കൊച്ചിൻ പോർട്ട് ട്രസ്റ്റ് നിർമ്മിച്ച് ദേശീയ പാത അതോറിട്ടിക്ക് കൈമാറിയ പാലം ആറ് മാസം മുൻപാണ് ഗതാഗതത്തിനു തുറന്നു കൊടുത്തത്. അപ്രോച്ച് റോഡിന് മാത്രമാണ് തകരാർ കണ്ടെത്തിയതെന്നും ഡിസൈൻ ചെയ്ത കമ്പനിയിലെ ഉദ്യോഗസ്ഥർ ഇന്ന് പരിശോധന നടത്തുമെന്നും കൊച്ചിൻ പോർട്ട് ട്രസ്റ്റ് അറിയിച്ചു.