
പാലക്കാട്: പാലക്കാട് മണ്ഡലത്തില്‍ സ്വതന്ത്രനായി മത്സരിക്കാൻ ഇല്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. കോണ്‍ഗ്രസുകാർ അങ്ങനെ ചോദിക്കുന്നത് കേള്‍ക്കുമ്പോള്‍ സന്തോഷമുണ്ടെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.
പാർട്ടിക്ക് വേണ്ടി പ്രചാരണം നടത്താൻ പറ്റില്ല. കാരണം ഞാൻ പാർട്ടി അംഗത്വത്തില്‍ നിന്ന് പുറത്താക്കപ്പെട്ടയാളാണ്. എന്നോട് മത്സരിക്കാൻ പറഞ്ഞത് പാർട്ടിയാണ്. പാർട്ടി പറഞ്ഞാല്‍ മത്സരിക്കുമെന്നും വേണ്ടെന്ന് പറഞ്ഞാല്‍ ഇല്ലെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. ഒരിടവേളയ്ക്ക് ശേഷം പാലക്കാട് മണ്ഡലത്തില്‍ സജീവമാവുകയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍.
രാഹുലിൻ്റെ നേതൃത്വത്തില്‍ നിർമ്മിച്ച വീടുകളുടെ താക്കോല്‍ ദാനം നിർവഹിക്കുന്നതിനാണ് ഇന്ന് മണ്ഡലത്തിലെത്തിയത്. മൂന്നാം ബലാത്സംഗ കേസില്‍ അറസ്റ്റിലായ ശേഷം ഇതാദ്യമായാണ് എംഎല്‍എ മണ്ഡലത്തിലെത്തുന്നത്. ജനുവരി 11 നായിരുന്നു പ്രത്യേക അന്വേഷണ സംഘം മൂന്നാം ബലാത്സംഗ കേസില്‍ രാഹുലിനെ അറസ്റ്റ് ചെയ്തത്.
അതേസമയം, ആദ്യ ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് കേരള ഹൈക്കോടതി അനുവദിച്ച മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരി സുപ്രീം കോടതിയെ സമീപിച്ചു. പ്രായപൂർത്തിയാകാത്ത ഒരു കുട്ടിയുള്‍പ്പടെ ഉള്‍പ്പടെ പത്തോളം പേരെ പീഡനത്തിന് ഇരയാക്കിയെന്ന പരാതി രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നിലവില്‍ ഉണ്ടെന്ന് സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത ഹർജിയില്‍ പരാതിക്കാരി ആരോപിക്കുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
യുവതിയെ ബലാത്സംഗം ചെയ്യുകയും നിർബന്ധിച്ചു ഗർഭഛിദ്രം നടത്തിക്കുകയും ചെയ്തെന്ന കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് കേരള ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. ആദ്യ ബലാത്സംഗ കേസിലായിരുന്നു മുൻകൂർ ജാമ്യം. ഈ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതിക്കാരി സുപ്രീം കോടതിയെ സമീപിച്ചത്. മുൻകൂർ ജാമ്യം അനുവദിച്ചത് നിയമ വിരുദ്ധം ആണെന്ന് ഹർജിയില്‍ വാദിക്കുന്നു.
രാഹുല്‍ മുൻകൂർ ജാമ്യത്തില്‍ കഴിയുന്നത് തൻറെ ജീവന് ഭീഷണി ആണെന്നും പരാതിക്കാരി പറയുന്നു. ഹൈക്കോടതി രാഹുലിൻറെ ഹർജിയില്‍ മിനി വിചാരണ നടത്തിയെന്നും പരാതിക്കാരി ആരോപിക്കുന്നുണ്ട്. കേസ് അന്വേഷണ ഘട്ടത്തിലാണെന്നും പരാതിക്കാരിക്കെതിരായ പരാമർശങ്ങള്‍ അനുചിതവും നിയമവിരുദ്ധമാണെന്നും ഇത് റദ്ദാക്കണമെന്നും ഹർജിയില്‍ ആവശ്യപ്പെടുന്നുണ്ട്. കേസിലെ ആദ്യ പരാതിക്കാരിക്കായി അഭിഭാഷകൻ കെആർ സുഭാഷ് ചന്ദ്രൻ ആണ് ഹർജി സമർപ്പിച്ചത്.



