പാലാ രാമപുരം സ്വദേശിയായ പതിനാറുകാരിയെ തട്ടിക്കൊണ്ടു പോയി വീട്ടിലെത്തിച്ച് പല തവണ പീഡിപ്പിച്ചു: എസ്.എഫ്.ഐ നേതാവ് പോക്‌സോ കേസിൽ റിമാൻഡിൽ; പ്രതിയെ രക്ഷിക്കാൻ പൊലീസിനു മേൽ പാർട്ടിയുടെ സമ്മർദം ശക്തം; പരാതിക്കാരിയായ പെൺകുട്ടിയ്ക്കും ഭീഷണി

പാലാ രാമപുരം സ്വദേശിയായ പതിനാറുകാരിയെ തട്ടിക്കൊണ്ടു പോയി വീട്ടിലെത്തിച്ച് പല തവണ പീഡിപ്പിച്ചു: എസ്.എഫ്.ഐ നേതാവ് പോക്‌സോ കേസിൽ റിമാൻഡിൽ; പ്രതിയെ രക്ഷിക്കാൻ പൊലീസിനു മേൽ പാർട്ടിയുടെ സമ്മർദം ശക്തം; പരാതിക്കാരിയായ പെൺകുട്ടിയ്ക്കും ഭീഷണി

Spread the love

സ്വന്തം ലേഖകൻ

പാലാ: പതിനാറുകാരിയായ പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി വീട്ടിൽ എത്തിച്ച് പീഡിപ്പിച്ച കേസിൽ എസ്.എഫ്.ഐ നേതാവിനെ അറസ്റ്റ് ചെയ്തു. എസ്എഫ്‌ഐ പ്രാദേശിക നേതാവായ രാമപുരം ചെറുകുറിഞ്ഞി കുറ്റിപൂവത്തുങ്കൽ വീട്ടിൽ അഭിജിത്ത് സാബു (19)വിനെയാണ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്. പീഡനം വൈദ്യ പരിശോധനയിൽ തെളിഞ്ഞെങ്കിലും പരാതി ഒത്തു തീർപ്പാക്കി അഭിജിത്തിനെ രക്ഷിക്കാൻ പൊലീസിനു മേൽ വൻ രാഷ്ട്രീയ സമ്മർദമാണ് നടക്കുന്നത്. അഭിജിത്ത് കുറ്റം ചെയ്തിട്ടില്ലെന്ന വാദം ഉയർത്തിയാണ് ഇപ്പോൾ സിപിഎം എസ്എഫ്‌ഐ പ്രവർത്തകർ പ്രതിരോധിക്കുന്നത്.
കഴിഞ്ഞ ആഴ്ചയയായിരുന്നു കേസിനാസ്പദമായ സംഭവം. രാമപുരം സ്വദേശിയായ പെൺകുട്ടിയുമായി അഭിജിത്ത് സാബൂ അടുപ്പത്തിലായിരുന്നു. ഇതേ തുടർന്ന് കഴിഞ്ഞ ദിവസം അഭിജിത്ത് പെൺകുട്ടിയെ തന്റെ വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പെൺകുട്ടിയുടെ ബന്ധുക്കളുടെ പരാതി. പെൺകുട്ടിയുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആയിരിക്കുകയും, കുട്ടിയെ കാണാതെ വരികയും ചെയ്തതോടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അഭിജിത്തിനെ കണ്ടെത്തിയത്. പാലായ്ക്കു സമീപത്തെ സ്‌കൂളിൽ നിന്നും അഭിജിത്തിനെ പിടികൂടിയ ശേഷം ചോദ്യം ചെയ്തതോടെയാണ് പെൺകുട്ടി വീട്ടിലുണ്ടെന്ന് കണ്ടെത്തിയത്. തുടർന്ന് പെൺകുട്ടിയെ കസ്റ്റഡിയിൽ എടുത്ത് വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കി. ഇതോടെയാണ് കുട്ടി പീഡനത്തിന് ഇരയായതായി കണ്ടെത്തിയത്. തുടർന്ന് പെൺകുട്ടിയെ കോടതിയിൽ ഹാജരാക്കി ബന്ധുക്കൾക്കൊപ്പം വിട്ടു നൽകി. തുടർന്നാണ് അഭിജിത്തിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരിക്കുന്നത്.
ഈരാറ്റുപേട്ട ജോർജിയൻ കോളേജിലെ അവസാന വർഷ ബിരുദ വിദ്യാർത്ഥിയാണ് അറസ്റ്റിലായ അഭിജിത്ത്. എന്നാൽ, അഭിജിത്തിനെതിരായ കേസ് ഒത്തു തീർപ്പാക്കാൻ പ്രാദേശിക സിപിഎം നേതാക്കളുടെ ശക്തമായ ഇടപെടലുണ്ടാകുന്നുണ്ട്.കേസ് ഒത്തു തീർപ്പാക്കണമെന്നാവശ്യപ്പെട്ട് എസ്എഫ്‌ഐ നേതാക്കൾ പെൺകുട്ടിയുടെ കുടുംബത്തെ കണ്ടതായും സൂചനയുണ്ട്. പൊലീസുകാരെ ഭീഷണിപ്പെടുത്തുന്നതിനൊപ്പം കേസ് എടുത്തവർക്കെതിരെ നടപടിയുണ്ടാകുമെന്നും ഭീഷണി ഉയർത്തുന്നുണ്ട്.