
കോട്ടയം: പാല മുനിസിപ്പാലിറ്റിയില്‍ യുഡിഎഫിനെ പിന്തുണയ്ക്കണമെങ്കില്‍ ചെയർപേഴ്‌സണ്‍ സ്ഥാനം വേണമെന്ന് സ്വതന്ത്രയായി ജയിച്ച മായ രാഹുല്‍.
അതേസമയം സ്വതന്ത്രരായി മത്സരിച്ച് വിജയിച്ച ബിനു പുളിക്കല്‍ കണ്ടത്തിന്റെ ആവശ്യം മകളെ ചെയർപേഴ്‌സണ്‍ ആക്കണമെന്നാണ്.
ആർക്കും കേവല ഭൂരിപക്ഷമില്ലാത്ത പാല മുനിസിപ്പാലിറ്റിയില്‍ സ്വതന്ത്രരുടെ തീരുമാനം നിർണായകമാകും. ബിനു പുളിക്കക്കണ്ടത്തിന് പുറമെ മകള്‍ ദിയയും സഹോദരൻ ബിജുവും സ്വതന്ത്രരായി വിജയിച്ചിരുന്നു. ഈ മുന്ന് വാർഡിലും യുഡിഎഫിന് സ്ഥാനാർത്ഥികളുണ്ടായിരുന്നില്ല. ഇവിടങ്ങളില്‍ ബിനു പുളിക്കക്കണ്ടത്തിന്റെ നേതൃത്വത്തിലുള്ള സ്വതന്ത്രരുടെ കൂട്ടായ്മയെ യുഡിഎഫ് പിന്തുണയ്ക്കുകയായിരുന്നു. സ്വതന്ത്രരുടെ ‘ചെയർപേഴ്സണ്‍’ ആവശ്യത്തില്‍ വെട്ടിലായിരിക്കുകയാണ് യുഡിഎഫ്.
പാല മുനിസിപ്പാലിറ്റിയില്‍ 10 സീറ്റാണ് യുഡിഎഫിനുള്ളത്. ഒരു സ്വതന്ത്രനുള്‍പ്പെടെ എല്‍ഡിഎഫിന് 12 ഉം. സ്വതന്ത്രരെ കൂടെക്കൂട്ടി കേവല ഭൂരിപക്ഷം പിടിച്ച് ഭരണത്തിലേറാണ് മുന്നണികളുടെ നീക്കം. എന്നാല്‍ ചെയർപേഴ്‌സണ്‍ സ്ഥാനം ഉന്നയിച്ചതോടെ യുഡിഎഫ് വെട്ടിലായി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കേരള കോണ്‍ഗ്രസ് മാണി വിഭാഗം നേതാവായിരുന്ന ബിനു പുളിക്കക്കണ്ടം പാർട്ടിയുടെ ചെയർമാനായ ജോസ് കെ മാണിക്കെതിരെ പരസ്യമായി വിമർശനം ഉന്നയിച്ചതിന് പിന്നാലെ പുറത്താക്കപ്പെട്ട ആളാണ്. കഴിഞ്ഞ തവണ സിപിഐഎം പ്രതിനിധിയായി വിജയിച്ചപ്പോള്‍ മുതല്‍ ബിനു ജോസ് കെ മാണിക്കെതിരെ വിമർശനം ഉന്നയിച്ചിരുന്നു.
ഇത് വലിയ വിവാദങ്ങള്‍ക്കും ഇടയാക്കിയിരുന്നു. അതിനാല്‍തന്നെ കേരള കോണ്‍ഗ്രസ് എമ്മിന് നേരിട്ട് ബിനുവുമായി ചർച്ച നടത്താൻ വൈമനസ്യമുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. അനുനയ നീക്കങ്ങള്‍ നടത്തണമെങ്കില്‍ അതിന് സിപിഐഎം സംസ്ഥാന നേതൃത്വം മുന്നിട്ടിറങ്ങേണ്ടി വരും. കഴിഞ്ഞതവണ എല്‍ഡിഎഫ് 17 വാർഡുകളില്‍ വിജയിച്ചാണ് ഭരണം പിടിച്ചത്.



