video
play-sharp-fill

തെരുവുകളെ കണ്ണീര്‍ക്കടലാക്കി വിലാപയാത്ര; ജനനായകന് ഇന്ന് മടക്കം ; 128 കിലോ മീറ്റര്‍ സഞ്ചരിക്കാന്‍ വേണ്ടി വന്നത് 23 മണിക്കൂര്‍! ; ഉമ്മന്‍ ചാണ്ടിയുടെ ജനപിന്തുണ അറിയാന്‍ കേരളത്തിലെ കോണ്‍ഗ്രസുകാര്‍ക്ക് പോലും കഴിഞ്ഞില്ല; എല്ലാ സമയക്രമവും തല്ലിതകര്‍ത്ത നേതാവിന്റെ അന്ത്യയാത്ര കണ്ട് ഞെട്ടി വിഡിയും കെഎസും കെസിയും ആർസിയും ; സമാനതകളില്ലാത്ത അന്ത്യയാത്രയിൽ ഹൃദയതാളമായി പ്രിയ നേതാവിന്റെ വിടവാങ്ങൽ !!

തെരുവുകളെ കണ്ണീര്‍ക്കടലാക്കി വിലാപയാത്ര; ജനനായകന് ഇന്ന് മടക്കം ; 128 കിലോ മീറ്റര്‍ സഞ്ചരിക്കാന്‍ വേണ്ടി വന്നത് 23 മണിക്കൂര്‍! ; ഉമ്മന്‍ ചാണ്ടിയുടെ ജനപിന്തുണ അറിയാന്‍ കേരളത്തിലെ കോണ്‍ഗ്രസുകാര്‍ക്ക് പോലും കഴിഞ്ഞില്ല; എല്ലാ സമയക്രമവും തല്ലിതകര്‍ത്ത നേതാവിന്റെ അന്ത്യയാത്ര കണ്ട് ഞെട്ടി വിഡിയും കെഎസും കെസിയും ആർസിയും ; സമാനതകളില്ലാത്ത അന്ത്യയാത്രയിൽ ഹൃദയതാളമായി പ്രിയ നേതാവിന്റെ വിടവാങ്ങൽ !!

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ജനലക്ഷങ്ങളുടെ ഹൃദയത്തില്‍ നിന്നുള്ള അന്ത്യാഞ്ജലി ഏറ്റുവാങ്ങി മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഭൗതികശരീരം വഹിച്ചുള്ള വിലാപയാത്ര കോട്ടയം നഗരത്തിലേക്ക്. ഉറക്കമൊഴിഞ്ഞ് വഴിയോരങ്ങളില്‍ കാത്തുനിന്ന ആയിരങ്ങള്‍ ഒരു നോക്ക് കണ്ട് മടങ്ങുകയാണ്.

തിരുനക്കര മൈതാനിയിലെ പൊതുദര്‍ശനത്തിന് ശേഷം വൈകുന്നേരം 3.30 ന് പുതുപ്പള്ളി സെന്‍റ് ജോര്‍ജ് ഓര്‍ത്തഡോക്സ് വലിയ പള്ളിയിലാണ് സംസ്കാര ചടങ്ങുകള്‍ ക്രമീകരിച്ചിരിക്കുന്നത്. പരിശുദ്ധ കാതോലിക്കാ ബാവാ മുഖ്യകാര്‍മികത്വം വഹിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വൈകിട്ട് അഞ്ച് മണിക്ക് പള്ളിമുറ്റത്ത് അനുശോചന യോഗം ചേരും. തിരുവനന്തപുരത്ത് നിന്ന് തിരുന്നക്കരയില്‍ വിലാപയാത്രയെത്താൻ കോണ്‍ഗ്രസ് നേതാക്കള്‍ ഇട്ടത് 11 മണിക്കൂറാണ്. അതായത് ഏഴു മണിക്ക് തുടങ്ങിയാല്‍ വൈകിട്ട് ആറു മണിക്ക് തിരുന്നക്കര എത്തുമെന്ന് കരുതി.

അതിന് അനുസരിച്ച്‌ അന്ത്യയാത്രയില്‍ സമയക്രമം ഉണ്ടാക്കി. എങ്ങനെ പോയാലും രാത്രി 9മണിക്ക് മുമ്ബ് എത്തുമെന്നും കരുതി. പക്ഷേ ഇതെല്ലാം കണക്ക് കൂട്ടല്‍ മാത്രമായി. 24 മണിക്കൂര്‍ ആ യാത്ര പിന്നിട്ടിട്ടും തിരുന്നക്കര ഉമ്മൻ ചാണ്ടി എത്തിയില്ല. ജനസാഗരം എംസി റോഡില്‍ അലമുറയിട്ട് കരഞ്ഞു. ഇല്ലാ ഇല്ലാ മരിക്കില്ലെന്ന മുദ്രാവാക്യം മുഴക്കി. ഇത് കേരളത്തിന് പരിചിതമല്ലാത്ത യാത്ര അയയ്ക്കലാണ്.

എകെ ഗോപാലന്റേയും ഇകെ നയനാരുടേയും കെ കരുണാകരന്റേയും വിലാപ യാത്രകള്‍ക്ക് കിട്ടാത്തിലും എത്രയോ അധികം വികാര വായ്പ് ഉമ്മൻ ചാണ്ടിക്ക് കിട്ടി. കേരളത്തില്‍ ഏറ്റവും ജനപിന്തുണയുണ്ടായിരുന്ന ജനകീയ നേതാവായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് വ്യക്തമാക്കുന്നതാണ് ഈ യാത്ര. മനുഷ്യ സ്‌നേഹത്തിന്റെ ഉറവ വറ്റാത്ത നേതാവ്. അതുകൊണ്ടാണ് ജനം ഒഴുകിയെത്തിയത്. കോണ്‍ഗ്രസുകാര്‍ക്ക് പോലും ഇതൊന്നും കണക്ക് കൂട്ടാൻ കഴിഞ്ഞിരുന്നില്ല.

രമേശ് ചെന്നിത്തലയും വിഡി സതീശനും കെസി വേണുഗോപാലും കെ സുധാകരനും എല്ലാം ചേര്‍ന്നെടുത്ത സമയക്രമമാണ് തകര്‍ന്നത്. നേതാവിന്റെ വലുപ്പം മനസ്സിലാക്കാത്തത് തന്നെയായിരുന്നു ഇതിനെല്ലാം കാരണം. ഉമ്മൻ ചാണ്ടി അങ്ങനെ അന്ത്യയാത്രയിലും വ്യത്യസ്തനായി.

പുതുപ്പള്ളിയുടെ മാത്രമല്ല കേരളത്തിന്റെ തന്നെ കുഞ്ഞൂഞ്ഞായിരുന്നു ഉമ്മൻ ചാണ്ടി. സ്‌നേഹ വായ്‌പ്പ് കണ്ട് ഉമ്മൻ ചാണ്ടിയുടെ കുടുംബവും കരയുകയാണ്. നഷ്ടമാകുന്നത് ആ കുടുംബത്തിന്റെ മാത്രം സ്വത്തല്ല. മറിച്ച്‌ മലയാളിയുടെ മനസ്സിലെ താരകമാണ് വിടവാങ്ങുന്നത്.

വിലാപയാത്ര പെരുന്നയിലെത്തിയപ്പോള്‍ എൻഎസ്‌എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരൻ നായര്‍ ആദരാജ്ഞലി അര്‍പ്പിച്ചു. മകൻ ചാണ്ടി ഉമ്മനെ അദ്ദേഹം ആശ്വസിപ്പിച്ചു. വിടവാങ്ങിയ പ്രിയ നേതാവിനെ അവസാനമായി ഒരുനോക്ക് കാണാൻ കണ്ണീരണിഞ്ഞ് ആയിരങ്ങളാണ് വഴിയില്‍ തടിച്ചു കൂടിയിരിക്കുന്നത്. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളില്‍ നിന്ന് ഒഴുകിയെത്തിയ ജനങ്ങളെ കൊണ്ട് ജനസാഗരമായി എംസി റോഡ് മാറി.

ബുധനാഴ്ച രാവിലെ ഏഴിന് തിരുവനന്തപുരത്തെ ജഗതിയില്‍ നിന്നും ആരംഭിച്ച വിലാപയാത്ര 23 മണിക്കൂര്‍ പിന്നിട്ടപ്പോഴാണ് ചങ്ങനാശേരിയില്‍ എത്തിയത്. വിലാപയാത്ര തിരുന്നക്കരയില്‍ എത്തിയാല്‍ പൊതു ദര്‍ശനം. അതിന് മുമ്ബ് കോട്ടയം ഡിസിസിക്ക് മുമ്ബിലും ഉമ്മൻ ചാണ്ടി എത്തും.

തിരുന്നക്കരയില്‍ നിന്ന് പുതുപ്പള്ളിയിലേക്ക് വിലാപ യാത്ര എത്താൻ എത്രമണിക്കൂര്‍ എടുക്കുമെന്ന് ആര്‍ക്കും അറിയില്ല. സംസ്‌കാര ചടങ്ങ് എപ്പോള്‍ നടക്കുമെന്ന് ആര്‍ക്കും ഉറപ്പിക്കാൻ കഴിയാത്ത ജനസ്‌നേഹമാണ് ഉമ്മൻ ചാണ്ടി ഏറ്റു വാങ്ങുന്നത്.

പുതുപ്പള്ളി പള്ളിയില്‍ എത്തുന്ന ഏതൊരാള്‍ക്കും ഉമ്മൻ ചാണ്ടിയെ അവസാനമായി ഒരു നോക്ക് കാണാനുള്ള അവസരം ഒരുക്കുമെന്ന് വികാരി ഫാ.വര്‍ഗീസ് വര്‍ഗീസ് അറിയിച്ചു. പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയില്‍ വ്യാഴാഴ്ച ഉച്ചയ്ക്ക് മൂന്നുമണിക്കാണ് സംസ്‌കാരചടങ്ങുകള്‍ തീരുമാനിച്ചിരിക്കുന്നത്.

സംസ്‌കാര ശുശ്രൂഷയ്ക്ക് ഓര്‍ത്തഡോക്സ് അധ്യക്ഷൻ ബസേലിയോസ് മാര്‍തോമ മാത്യൂസ് തൃതീയൻ കതോലിക്ക നേതൃത്വം നല്‍കും. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയടക്കമുള്ളവര്‍ പങ്കെടുക്കും. തിരുന്നക്കരയില്‍ പതിനായിരങ്ങളാണ് കാത്ത് നില്‍ക്കുന്നത്. പുതുപ്പള്ളിയിലെ വീട്ടിലും ജനസാഗമെത്തും.

ഇതെല്ലാം എങ്ങനെ നിയന്ത്രിക്കുമെന്ന് ആര്‍ക്കും ഇപ്പോള്‍ അറിയില്ല. ലോകത്തിന്റെ മുക്കിലും മൂലയിലും നിന്നും മലയാളി ഉമ്മൻ ചാണ്ടിയെ കാണാൻ പുതുപ്പള്ളിയില്‍ എത്തിയിട്ടുണ്ടെന്നതാണ് വസ്തുത.

തിരുവനന്തപുരം ജില്ലയില്‍ 41 കിലോമീറ്റര്‍ പിന്നിടാൻ എട്ടുമണിക്കൂറാണ് സമയമെടുത്തത്. രാവിലെ ഏഴോടെ തിരുവനന്തപുരം ജഗതിയിലെ പുതുപ്പള്ളി ഹൗസില്‍നിന്ന് ആരംഭിച്ച വിലാപയാത്ര നിലവില്‍ ചെങ്ങന്നൂരിലൂടെ കടന്നുപോകുകയാണ്. പത്തനംതിട്ട ജില്ലയില്‍ അടൂര്‍, പന്തളം എന്നിവിടങ്ങളില്‍ ആളുകള്‍ക്ക് ആദരമര്‍പ്പിക്കാനായി അവസരം ഒരുക്കിയിരുന്നു.

വൈകീട്ട് ആറുമണിയോടെ കോട്ടയം ഡി.സി.സി. ഓഫീസില്‍ പൊതുദര്‍ശനത്തിന് എത്തിക്കുന്ന തരത്തിലായിരുന്നു നേരത്തെ വിലാപയാത്ര ക്രമീകരിച്ചിരുന്നത്. എന്നാല്‍, ഈ സമയക്രമം പാലിക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്. ഡി.സി.സി. ഓഫീസിലെ പൊതുദര്‍ശനത്തിനുശേഷം തിരുനക്കര മൈതാനത്തും പുതുപ്പള്ളി കരോട്ട് വള്ളക്കാലിലെ വീട്ടിലും പുതുതായി പണികഴിപ്പിക്കുന്ന വീട്ടിലും പൊതുദര്‍ശനം നിശ്ചയിച്ചിരുന്നു.

കോട്ടയം ജില്ലയില്‍ വ്യാഴാഴ്ച സ്‌കൂളുകള്‍ക്ക് കളക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വിലാപയാത്ര, പൊതുദര്‍ശനം, സംസ്‌കാര ചടങ്ങുകള്‍ എന്നിവയുമായി ബന്ധപ്പെട്ട് ജില്ലയിലെ വിവിധസ്ഥലങ്ങളില്‍ പൊലീസ് ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളതിനാലാണ് അവധി പ്രഖ്യാപിച്ചത്. അതേസമയം, ഉമ്മൻ ചാണ്ടിയുടെ സംസ്‌കാരച്ചടങ്ങുകളില്‍ ഔദ്യോഗിക ബഹുമതി ഉണ്ടാകില്ല.

ഔദ്യോഗിക ബഹുമതികള്‍ വേണ്ടെന്ന ഉമ്മൻ ചാണ്ടിയുടെ അഭിലാഷം കുടുംബാംഗങ്ങള്‍ രേഖാമൂലം അറിയിച്ച സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഈ തീരുമാനം എടുത്തത്. കുടുംബാംഗങ്ങളുമായി സംസാരിച്ച ശേഷമാണ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്.