
കോഴിക്കോട്: വനിതാ ലീഗ് ദേശീയ സെക്രട്ടറി സ്ഥാനം രാജിവെച്ച് നൂര്‍ബിന റഷീദ്. സ്ഥാനാർത്ഥി നിർണയത്തില്‍ വനിതാ ലീഗ് നേതാക്കളെ അവഗണിച്ചെന്നാരോപിച്ചാണ് രാജി.
ഫാത്തിമ തഹ്ലിയയുടെ സ്ഥാനാര്‍ഥി നിര്‍ണയത്തിനെതിരെ വിമർശനവുമായി നേരത്തെ നൂര്‍ബിന രംഗത്തെത്തിയിരുന്നു. ഫാത്തിമ തഹ്ലിയയെ സ്ഥാനാർത്ഥിയാക്കില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി ഉറപ്പ് നല്‍കിയതാണ്. അവരെല്ലാം സ്ഥിരമായി പാണക്കാട് വീട്ടിലെത്താറുണ്ടായിരുന്നുവെന്ന് മലപ്പുറം ജില്ലയിലെ പലരും തനിക്ക് മെസേജ് അയച്ചു. ഫാത്തിമ തഹ്ലിയ ഉള്‍പ്പെടെയുള്ളവർ സമ്മർദ്ദം ചെലുത്തിയിട്ടുണ്ടാകുമെന്നും നൂർബിന ആരോപിച്ചു.
‘ഒരുവിധത്തിലുള്ള ലൈംഗിക ആരോപണവും ഉന്നയിക്കാനുള്ള അവസരവും ഞങ്ങള്‍ ഉണ്ടാക്കിയിട്ടില്ല. എന്നാല്‍ മൂന്ന് പെണ്‍കുട്ടികളെത്തി ഒരു സുപ്രഭാതത്തില്‍ ലൈംഗികാരോപണം ഉന്നയിച്ചു. അതിക്രമം നേരിട്ടാല്‍ വീട്ടു വീഴ്ചയില്ലാതെ പോരാടണം. എന്നാല്‍ മടികൂടാതെ ആ കേസ് പിൻവലിച്ചു. എവിടെ പോയി ആദർശം. പുതിയ തലമുറ വഴിതെറ്റാൻ പാടില്ല. പുതിയ തലമുറയ്ക്ക് ഒരുനിയമം ഞങ്ങള്‍ക്ക് വേറെ നിയമം എന്നത് പറ്റില്ല’, അവർ പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സീറ്റ് കിട്ടാത്തതിലല്ല രാജി. നൂര്‍ബിന റഷീദ് എന്ന വ്യക്തിക്ക് വേണ്ടിയല്ല താൻ സംസാരിക്കുന്നതെന്നും കെട്ടിപ്പടുത്തുയർത്തിയ വനിതാ ലീഗിന് വേണ്ടിയാണ് സംസാരിക്കുന്നതെന്നും അവർ പറഞ്ഞു. കല്ലും മുള്ളും താണ്ടിയാണ് വനിതാ ലീഗിനെ കെട്ടിപ്പടുത്തത്. ഒഴുക്കിനെതിരെ നീന്തിയ മുസ്ലിം വനിതയാണ് താൻ. പാണക്കാട് തങ്ങള്‍ ഏല്പിച്ച ദൗത്യം പൂർത്തിയാക്കി. പാർലമെന്ററി പാർട്ടി സ്ഥാനം വ്യാമോഹിച്ചല്ല പാർട്ടിയിലെത്തിയത്. വ്യക്തിക്ക് വേണ്ടിയല്ല, ആദർശങ്ങള്‍ക്കും നിലപാടിനും വേണ്ടിയാണ് സംസാരിക്കുന്നതെന്നും അവർ പറഞ്ഞു.
പഴയ ചിത്രങ്ങളും ചന്ദ്രിക വാർത്തയും ഉയർത്തിക്കാട്ടിയായിരുന്നു നൂര്‍ബിന റഷീദിന്റെ വാർത്താ സമ്മേളനം. ഇസ്ലാമിക ചുറ്റുപാടിനകത്തു നിന്ന് പ്രവർത്തിക്കണം. കാലഘട്ടം മാറിയാല്‍ ധാർമികത മാറില്ല. റീലിലൂടെയല്ല, റിയല്‍ ലൈഫിലൂടെയാണ് ജനങ്ങളുമായി സംവദിക്കുന്നത്. ലീഗിന്റെ മെമ്പർഷിപ്പ് രസീത് സൂക്ഷിച്ച് വെച്ചതു പോലെ തന്നെയാണ് ലീഗിനെയും വനിതാ ലീഗിനെയും നെഞ്ചോട് ചേർത്തതെന്നും 2016ലെ മെമ്പർഷിപ്പ് രസീത് കാണിച്ചുകൊണ്ട് നൂര്‍ബിന റഷീദ് പറഞ്ഞു.
‘സ്ഥാനാർഥി പ്രഖ്യാപനം വരെ പാർട്ടി നേതൃത്വവുമായി സംവദിച്ചു. ചില ആളുകള്‍ വരരുത് എന്ന് ആവശ്യപ്പെട്ടു. പക്ഷേ ഞങ്ങളെ കേട്ടില്ല. വനിതാ ലീഗിനെ അവഗണിച്ച് മതേതരത്വം പ്രകടിപ്പിച്ചു. അതിനെതിരെ പാർട്ടിയ്ക്കുള്ളില്‍ പ്രതികരിച്ചു. ലീഗിന് ദേശീയ തലത്തില്‍ ജംബോ കമ്മിറ്റി ഉണ്ടാക്കി. എന്നാല്‍ വനിതാ ലീഗിനെ പരിഗണിച്ചില്ല. വനിതാ ലീഗിന്റെ അയോഗ്യത എന്താണെ’ന്നും അവർ ചോദിച്ചു.







