കോഴിക്കോട്: ജില്ലയിൽ നിപ ബാധിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ 42 പേരുടെ പരിശോധനാഫലം നെഗറ്റീവ്. ആരോഗ്യമന്ത്രി വീണാ ജോർജ്ജാണ് ഇക്കാര്യം അറിയിച്ചത്. 39 പേരുടെ പരിശോധനാഫലം കൂടി ഇനി കിട്ടാനുണ്ടെന്നും മന്ത്രി അറിയിച്ചു. നിലവില്‍ രോഗം സ്ഥിരീകരിച്ച് ആശുപത്രിയില്‍ ചികിത്സയിലുള്ള രോഗികളുടെ ആരോഗ്യനില തൃപ്തികരമാണ്.
ഇതില്‍ ഗുരുതരാവസ്ഥിയിലായിരുന്ന ഒന്‍പത് വയസുകാരന്റെ നില മെച്ചപ്പെടുന്നത് ഏറെ പ്രതീക്ഷ നല്‍കുന്നുണ്ടെന്നും മാധ്യമങ്ങളോട് സംസാരിക്കവെ മന്ത്രി പറഞ്ഞു. വൈറസ്ബാധ സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരുടെ വിവരശേഖരണം തുടരുകയാണ്.
ചിലരെ തിരിച്ചറിഞ്ഞെങ്കിലും ഇവരുമായി ബന്ധപ്പെട്ടപ്പോള്‍ ആ സമയം ഇവര്‍ അവിടെ ഉണ്ടായിരുന്നില്ല എന്നായിരുന്നു മറുപടി.സമ്പര്‍ക്കപട്ടികയില്‍ ഇനിയും കണ്ടെത്താനുള്ളവരെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ വഴി പോലീസിന്റെ സഹായത്തോടെ കണ്ടെത്തുമെന്നും മന്ത്രി അറിയിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കേന്ദ്രസംഘങ്ങള്‍ ഇന്നും പ്രദേശത്ത് പരിശോധന തുടരും. 2018 ലെ നിപ ഉറവിട പ്രദേശങ്ങളില്‍ സംഘം വീണ്ടും പരിശോധന നടത്തും. അവിടെ പാരിസ്ഥിതിക മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കും. അതോടൊപ്പം ഐസിഎംആറിന്റെയും പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെയും സംഘങ്ങളും സ്ഥലത്തുണ്ട്.
അവര്‍ വീണ്ടും സ്ഥലത്ത് പരിശോധന നടത്തും. പോസിറ്റീവായി ചികിത്സയിലുള്ള കുട്ടിയുടെ ആരോഗ്യനിലയും വളരെ മെച്ചപ്പെടുന്നുണ്ട്. നിയന്ത്രണം പാലിക്കാതെ കോഴിക്കോട് എന്‍ഐടി ക്ലാസും പരീക്ഷയും നടത്തിയ സംഭവം മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍, ഇക്കാര്യം ജില്ലാ കലക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് മന്ത്രി വ്യക്തമാക്കി. വൈറസിന്റെ ജിനോമിങ് സീക്വന്‍സിങ് നടത്തുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.