സ്വന്തം ലേഖകൻ
കോട്ടയം: ആഗോള മരിയൻ തീര്‍ഥാടന കേന്ദ്രമായ വിശുദ്ധ മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലില്‍ ദര്‍ശന സായൂജ്യമണിഞ്ഞ് വിശ്വാസ സഹസ്രങ്ങള്‍. വ്രതശുദ്ധിയോടെ നോമ്ബ് നോറ്റെത്തിയ പതിനായിരങ്ങള്‍ക്ക് ആത്മീയ നിര്‍വൃതിയും അനുഗ്രഹവും പകര്‍ന്ന് ദര്‍ശന പുണ്യമേകി കത്തീഡ്രലില്‍ ഇന്ന് നട തുറന്നു.
കത്തീഡ്രലിലെ പ്രധാന മദ്ബഹയില്‍ സ്ഥാപിച്ചിരിക്കുന്ന പരിശുദ്ധ ദൈവമാതാവിന്റെയും ഉണ്ണിയേശുവിന്റെയും ഛായാചിത്രം പൊതുദര്‍ശനത്തിനായി വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം തുറക്കുന്ന ചരിത്രപ്രസിദ്ധമായ ചടങ്ങാണ് നടതുറക്കല്‍. എട്ടുനോമ്പാചരണത്തിന്‍റെ ഏഴാം ദിവസമാണ് ‘നടതുറക്കല്‍’ നടക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
രാവിലെ വലിയ പള്ളിയില്‍ മൂന്നിന്മേല്‍ കുര്‍ബാനയെ തുടര്‍ന്ന് നടന്ന മധ്യാഹ്ന പ്രാര്‍ഥനയ്ക്കു ശേഷമാണ് നടതുറക്കല്‍ ചടങ്ങുകള്‍ നടന്നത്. ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവ നടതുറക്കല്‍ ശുശ്രൂഷകള്‍ക്ക് പ്രധാനകാര്‍മികത്വം വഹിച്ചു.
കോട്ടയം ഭദ്രാസന മെത്രാപോലീത്ത തോമസ് മോര്‍ തീമോത്തിയോസ്, എംഎസ്‌ഒടി സെമിനാരി റസിഡന്‍റ് മെത്രാപ്പോലീത്ത കുര്യാക്കോസ് മോര്‍ തെയോഫിലോസ് എന്നിവര്‍ സഹകാര്‍മികത്വം വഹിച്ചു.
വിശുദ്ധ ദൈവമാതാവിന്റെയും ഉണ്ണിയേശുവിന്റെയും ഛായാചിത്രം ദര്‍ശിക്കുന്നതിനും നടതുറക്കല്‍ ചടങ്ങിന് സാക്ഷ്യം വഹിക്കുവാനും നാനാജാതിമതസ്ഥരായ ആയിരക്കണക്കിന് വിശ്വാസികള്‍ നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നും രാവിലെ മുതല്‍ എത്തിയിരുന്നു. ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് കരോട്ടെ പള്ളി ചുറ്റിയുള്ള പ്രദക്ഷിണം, ആശീർവാദം. മൂന്നിന് നടക്കുന്ന നേർച്ചവിളമ്പോടെ പെരുന്നാൾ സമാപിക്കും